രക്തസാക്ഷി ഫണ്ട് തട്ടിപ്പിനറെ നാണക്കേടിനിടെ, പയ്യന്നൂരില്‍ എല്‍ഡിഎഫ് വടക്കൻ മേഖല ജാഥയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസംഗം കേള്‍ക്കാനാളില്ല. ഒഴിഞ്ഞ കസേരകളോടും കാലിയായ സദസിനോടും സംസാരിക്കുന്ന എം. വി ഗോവിന്ദന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.എം വി ഗോവിന്ദൻ എത്താൻ വൈകിയതോടെയാണ് ആളുകള്‍ പിരിഞ്ഞു പോയത്.
5 മണിക്ക് എത്തുമെന്നറിയിച്ചിരുന്നുവെങ്കിലും ഏഴരയോടെയാണ് എം വി ഗോവിന്ദൻ എത്തിയത്. എം വി ഗോവിന്ദന്റെ പ്രസംഗം തുടങ്ങിയതോടെ ആളുകള്‍ എഴുന്നേറ്റു പോകുകയായിരുന്നു. പതിനായിരത്തോളം പേർ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് ടി. ഐ മധുസൂദനൻ അടക്കമുള്ള നേതാക്കള്‍ അറിയിച്ചിരുന്നത് എന്നാല്‍ നൂറില്‍ താഴെ ആളുകള്‍ മാത്രമാണ് എത്തിയത്.സാധാരണയായി പയ്യന്നൂരില്‍ സിപിഎം സംസ്ഥാന നേതാക്കള്‍ എത്തുമ്പോള്‍ വരവേറ്റിരുന്നത് തിങ്ങിനിറഞ്ഞ സദസ്സാണ്. നേതാക്കളെ കാണാൻ മണിക്കൂറുകള്‍ കാത്തിരിക്കാനും ഇവർ തയ്യാറായിരുന്നു.
പാർട്ടി ഗ്രാമമായ കരിവെള്ളൂരില്‍ നിന്നും ചീമേനിയില്‍ നിന്നും എതാനും കിലോമീറ്റർ അകലെയാണ് പയ്യന്നൂർ. ഓരോ ലോക്കല്‍ കമ്മിറ്റിക്ക് ക്വാട്ട നിശ്ചയിച്ച് ആളെ എത്തിക്കുന്ന പരിപാടി പോലും സിപിഎമ്മിനുണ്ട്. അത്തരം ഒരു സ്ഥലത്ത് സദസ് കാലിയായത് സിപിഎമ്മിനെ സംബന്ധിച്ച് അത്ര നിസ്സാരമായ കാര്യമല്ല. രക്തസാക്ഷി ഫണ്ട് വിവാദം കൂടി ശക്തമായതോടെ പാർട്ടിയില്‍ നിന്നും അണികള്‍ അകലുന്നതിന്റെ പ്രകടമായ ലക്ഷണം കൂടിയാണിത്. തട്ടിപ്പുകാരനെ സംരക്ഷിക്കുന്ന പാർട്ടി നേതൃത്വത്തിന്റെ നിലപാടിനെതിരെ അമർഷം ശക്തവുമാണ്.














