ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ യാഥാർത്ഥ്യമായതോടെ രാജ്യത്തെ മദ്യവിപണിയില്‍ വൻ വിലക്കുറവിന് വഴിതെളിയുന്നു. ഏകദേശം 200 കോടി ജനങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഈ കരാറിലൂടെ യൂറോപ്പില്‍ നിന്നുള്ള 97 ശതമാനം ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ കുറയ്ക്കാനോ പൂർണ്ണമായി ഒഴിവാക്കാനോ സാധിക്കും. ഇതില്‍ ഏറ്റവും വലിയ മാറ്റം പ്രതിഫലിക്കുക വിദേശ മദ്യങ്ങളുടെ വിലയിലാണ്.
സ്വീഡൻ, ഇംഗ്ലണ്ട്, ഇറ്റലി, ജർമ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ബിയറിന് 50 ശതമാനവും വിസ്കി അടക്കമുള്ള മദ്യങ്ങള്‍ക്ക് 40 ശതമാനവും തീരുവ കുറയും. നിലവില്‍ 150 ശതമാനം നികുതിയുള്ള വിദേശ വൈനുകള്‍ക്ക് ഇനി മുതല്‍ 75 ശതമാനം തീരുവ നല്‍കിയാല്‍ മതിയാകും. ഇതോടെ നിലവില്‍ വിപണിയില്‍ 4,000 രൂപയോളം വിലയുള്ള അബ്സൊല്യൂട്ട് വോഡ്ക പോലുള്ള ബ്രാൻഡുകള്‍ 2,500 മുതല്‍ 3,000 രൂപ വരെയുള്ള നിരക്കില്‍ ലഭ്യമാകും. അതുപോലെ 2,000 രൂപ വിലയുള്ള ഫ്രഞ്ച് വൈനുകള്‍ 1,200 രൂപയിലേക്ക് താഴാനും സാധ്യതയുണ്ട്.
ഈ മാറ്റം വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണർവ് നല്‍കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ വിദേശ ബ്രാൻഡുകള്‍ കുറഞ്ഞ വിലയില്‍ വിപണി പിടിക്കുന്നത് ഇന്ത്യൻ നിർമ്മിത മദ്യ ബ്രാൻഡുകള്‍ക്ക് വലിയ വെല്ലുവിളിയായേക്കാം. ഓരോ സംസ്ഥാനത്തെയും പ്രാദേശിക നികുതി വ്യവസ്ഥകള്‍ക്ക് അനുസരിച്ചായിരിക്കും ഉപഭോക്താവിന് ലഭിക്കുന്ന അന്തിമ വിലയില്‍ മാറ്റം വരിക.

















