സ്ത്രീധന പീഡനത്തെ തുടർന്നു വിസ്‌മയ (24) 2021 ജൂണ്‍ 21നു ഭർതൃവീട്ടില്‍ ജീവനൊടുക്കിയിരുന്നു. ഈ കേസിലെ പ്രതി കിരണ്‍ കുമാറിനെ (34) ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീട്ടില്‍ കയറി ആക്രമിച്ച നാലു പേർക്കെതിരെ കേസ്.ശൂരനാട് പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്.
ശാസ്താംനടയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന നാലു യുവാക്കള്‍ വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപനമായി സംസാരിക്കുകയും വീടിനു മുന്നിലുണ്ടായിരുന്ന വീപ്പകളില്‍ അടിക്കുകയും കിരണിനെ വെല്ലുവിളിക്കുകയും ചെയ്തു. തുടർന്നു പുറത്തേക്ക് ചെന്ന കിരണിനെ മർദിക്കുകയായിരുന്നു. അടിച്ച് താഴെയിട്ട ശേഷം മൊബൈല്‍ ഫോണ്‍ കവർന്നു. മുൻപും പലപ്പോഴും യുവാക്കളുടെ സംഘങ്ങള്‍ ബൈക്കുകളില്‍ വീടിനു മുന്നിലെത്തി വെല്ലുവിളിച്ച് പോകാറുണ്ടായിരുന്നു. കണ്ടാല്‍ അറിയുന്നവരായ നാലു പേർക്കെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തതെന്നും അന്വേഷണം നടക്കുകയാണെന്നും വിസ്മയ കേസുമായി സംഭവത്തിനു ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു.
നിലമേല്‍ കൈതോട് സ്വദേശിയും ബിഎഎംഎസ് വിദ്യാർഥിയുമായിരുന്ന വിസ്‌മയ (24) സ്ത്രീധന പീഡനത്തെ തുടർന്നു 2021 ജൂണ്‍ 21നു ഭർതൃവീട്ടില്‍ ജീവനൊടുക്കിയ കേസിലാണ് ഭർത്താവായ മുൻ അസിസ്റ്റന്റ് മോട്ടർ വെഹിക്കിള്‍ ഇൻസ്പെക്ടർ കിരണ്‍ കുമാറിനെ കോടതി 10 വർഷം തടവിനു ശിക്ഷിച്ചത്. സുപ്രീംകോടതിയില്‍ നിന്നും ജാമ്യം നേടിയ ശേഷം സ്വന്തം വീട്ടിലാണ് കിരണ്‍ കഴിയുന്നത്.











