ഉന്നത വിദ്യാഭ്യാസവും ജോലി ലഭിക്കാനുമുള്ള കഴിവുകളുമുണ്ടെന്ന പേരില്‍ സ്ത്രീയ്ക്കു ഭര്‍ത്താവില്‍നിന്ന് ജീവനാംശം നിഷേധിക്കാന്‍ കഴിയില്ലെന്നു കേരള ഹൈക്കോടതി. സ്വന്തമായി വരുമാനം കണ്ടെത്തുന്നതുവരെ അവര്‍ക്കു ജീവനാംശം നല്‍കണമെന്നും ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് നിരീക്ഷിച്ചു. ഭാര്യക്കും മകള്‍ക്കും ജീവനാംശം നല്‍കണമെന്ന കുടുംബ കോടതിയുടെ ഉത്തരവ് ശരിവച്ചുള്ള വിധിയിലാണ് നിരീക്ഷണം.
ഭാര്യ, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കു സംരക്ഷണം നല്‍കേണ്ടതിനെക്കുറിച്ചു സിആര്‍പിസി വകുപ്പ് 125 വ്യക്തമായി പറയുന്നുണ്ട്. ഒറ്റയ്ക്കായിപ്പോകുന്ന പങ്കാളിക്കും അവരെ ആശ്രയിച്ചു കഴിയുന്ന മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ലഭിക്കേണ്ട സാമാന്യ നീതിയാണത്. ഭാര്യക്കു സ്വന്തം നിലയ്ക്കു ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നില്ലെങ്കില്‍ ഭര്‍ത്താവ് ആവശ്യമായ ജീവനാംശം നല്‍കണം.
125-ാം വകുപ്പിലെ ‘പരിപാലിക്കാന്‍ കഴിയാത്ത’ എന്ന പ്രയോഗിനെ വെറും സാധ്യതാപരമായ വരുമാന ശേഷി (potential earning capacity) എന്നതിനേക്കാള്‍ യഥാര്‍ത്ഥത്തില്‍ സ്വയം പുലര്‍ത്താനുള്ള കഴിവില്ലായ്മ (actual inability to sustain) എന്നാണ് വ്യാഖ്യാനിക്കേണ്ടതെന്ന് കോടതി വിധിച്ചു. ഈ പ്രയോഗത്തിന് വെറും വരുമാനമുണ്ടാക്കാനുള്ള ശേഷിയോ യോഗ്യതയോ (mere capacity or capability to earn) മാത്രമല്ല അര്‍ത്ഥം. അതുകൊണ്ടുതന്നെ, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു ഭാര്യ ജോലി ചെയ്യാതെയും വരുമാനമില്ലാതെയും ഇരിക്കുന്ന പക്ഷം, അവര്‍ക്ക് വരുമാനമുണ്ടാക്കാനുള്ള ശേഷിയുണ്ടെന്ന കാരണത്താല്‍ ജീവനാംശം നിഷേധിക്കാനാവില്ല.
മറിച്ച്, ഉയര്‍ന്ന യോഗ്യതയുള്ള തൊഴിലില്ലാത്ത ഭാര്യക്ക് സ്വയം മതിയായ വരുമാനം ലഭിച്ച് സ്വയം പുലര്‍ത്താന്‍ കഴിയുന്നതുവരെ ജീവനാംശം ലഭിക്കാനുള്ള അവകാശമുണ്ട്,’ എന്ന് കോടതി വ്യക്തമാക്കി.തനിക്ക് പ്രതിമാസം 15,000 മകള്‍ക്ക് 7,000 രൂപയും ഭര്‍ത്താവില്‍നിന്ന് ജീവനാംശം ആവശ്യപ്പെട്ടാണു ഭാര്യ കുടുംബ കോടതിയില്‍ ജീവനാംശ ഹര്‍ജി ഫയല്‍ ചെയ്തത്. ഭര്‍ത്താവ് ഈ ആവശ്യത്തെ എതിര്‍ത്തു. ഭാര്യ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ബി.എഡ്, എം.എ ബിരുദധാരിണിയാണെന്നും സ്വന്തമായി ഉപജീവനം നടത്താന്‍ കഴിവുള്ളവളാണെന്നും അവകാശപ്പെട്ടു. മാത്രമല്ല, ന്യായമായ കാരണമൊന്നുമില്ലാതെ ഭാര്യ തന്നെ വിട്ട് വേറെ താമസിക്കുകയാണെന്നും അദ്ദേഹം വാദിച്ചു.എന്നാല്‍ കുടുംബ കോടതി ഈ വാദങ്ങള്‍ തള്ളി. ഭാര്യക്ക് 6,000 മകള്‍ക്ക് 4,500 രൂപയും പ്രതിമാസ ജീവനാംശം നല്‍കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു.
ഇതിനു പിന്നാലെയാണ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത്. ഭാര്യ ന്യായമില്ലാതെ വേറെ താമസിക്കുന്നുവെന്ന ഭര്‍ത്താവിന്റെ വാദത്തിന് യാതൊരു തെളിവും ഹാജരാക്കിയിട്ടില്ലെന്ന് കണ്ടെത്തി.ഭര്‍ത്താവിന്റെ സഹോദരനും സഹോദരഭാര്യയും ദാമ്ബത്യവീട്ടില്‍ താമസം തുടങ്ങിയതാണ് ഭാര്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വരുത്തിയതെന്ന ഫാമിലി കോടതിയുടെ കണ്ടെത്തല്‍ കോടതി ശരിവച്ചു. അതിനാല്‍ ഭാര്യ വേറെ താമസിക്കാന്‍ തീരുമാനിച്ചത് കാരണമില്ലാതെയല്ലെന്ന് കോടതി വിലയിരുത്തി.’ന്യായമായ കാരണത്തോടെ ഭാര്യ വേറെ താമസിക്കുന്നത് നിയമം അംഗീകരിക്കുന്നതാണ്. അത് ക്രി.പി.സി 125-ാം വകുപ്പ് (ബി.എന്‍.എസ്.എസിലെ 144-ാം വകുപ്പ്) പ്രകാരം ജീവനാംശ ആവശ്യപ്പെടുന്നതിന് തടസ്സമാകില്ല,’ കോടതി വ്യക്തമാക്കി. ഭര്‍ത്താവിന്റെ വീട്ടില്‍ ലഭിച്ചിരുന്ന ജീവിതനിലവാരം തുടരാന്‍ ഭാര്യക്ക് മതിയായ വരുമാനമുണ്ടോയെന്ന് യഥാര്‍ത്ഥ സാഹചര്യത്തില്‍ വിലയിരുത്തണമെന്ന് കോടതി ആവര്‍ത്തിച്ചു.
അടുത്തിടെ ഡല്‍ഹി ഹൈക്കോടതി വിധിച്ചതുപോലെ വിദ്യാസമ്ബന്നയായെങ്കിലും തൊഴിലില്ലാത്ത ഭാര്യക്ക് ജീവനാംശം അവകാശപ്പെടാനാവില്ലെന്ന വ്യാഖ്യാനംപിന്തുടരാന്‍ കോടതി തയ്യാറായില്ല. അത്തരമൊരു വ്യാഖ്യാനം ക്രി.പി.സി 125-ാം വകുപ്പിന്റെ സാമൂഹിക ക്ഷേമ ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്ന് ജസ്റ്റിസ് എടപ്പഗത്ത് നിരീക്ഷിച്ചു. ഭര്‍ത്താവിന് പ്രതിമാസം 66,900 വരുമാനമുണ്ടെന്നും ഭാര്യയെയും മകളെയും പോറ്റാന്‍ മതിയായ സാമ്ബത്തിക ശേഷിയുണ്ടെന്നും കണ്ടെത്തിയ കോടതി, ഫാമിലി കോടതിയുടെ തീരുമാനം ശരിവച്ച് ഭര്‍ത്താവിന്റെ ഹര്‍ജി തള്ളി.

















