അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളി. പ്രതി സ്ഥിരം കുറ്റവാളിയെന്നും , മുൻപും അതിജീവിതകളുടെ ഐഡന്റിറ്റി വ്യക്തമാക്കിയ കേസുകളുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ജാമ്യം നല്‍കിയാല്‍ മറ്റ് പ്രതികളെ ഒളിവില്‍ പോകാൻ സഹായിക്കുമെന്നും പ്രൊസിക്യൂഷൻ വാദിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചെന്ന കേസില്‍ പ്രതി രാഹുല്‍ ഈശ്വറുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. തിരുവനന്തപുരം പൗഡിക്കോണത്തെ വീട്ടില്‍ നിന്ന് രാഹുല്‍ ഈശ്വറിന്റെ ലാപ്പ്ടോപ്പ് പിടിച്ചെടുത്തു.രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചു ഇനിയും വീഡിയോകള്‍ ചെയ്യുമെന്നാണ് രാഹുല്‍ ഈശ്വർ വെല്ലുവിളിച്ചിരുന്നു. ഇതേ കേസില്‍ നാലാം പ്രതിയായ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.
കേസും പരാതിയും വിവാദവും ഉണ്ടാകുന്നതിന് വളരെ മുമ്പേ അതിജീവിതയുടെ വിവാഹത്തിൽ പങ്കെടുത്ത ഫോട്ടോ ആ അവസരത്തിൽ സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഈ ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മി പത്മയും മറ്റുചിലരും വിളിച്ചതനുസരിച്ച് താനത് നീക്കം ചെയ്തു എന്ന് സന്ദീപ് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇര വിവാഹബന്ധം വേർപെടുത്തിയിട്ടില്ല എന്നും പറഞ്ഞു കേൾക്കുന്നതുപോലെ നാലോ അഞ്ചോ ദിവസമല്ല അവർ ഭർത്താവിനൊപ്പം താമസിച്ചത് എന്നും സന്ദീപ് വാര്യർ ആ കുറുപ്പിൽ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സന്ദീപിനെതിരെ കൂടി ഇരയുടെ പരാതി വന്നിട്ടുള്ളത്.

















