മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് സീറ്റ് ലഭിച്ച വിദ്യാർഥിക്ക് അഡ്മിഷൻ നല്‍കുന്നില്ലന്ന് പരാതി. സൈറ്റില്‍ നല്‍കിയപ്പോള്‍ അബദ്ധവശാല്‍ ഒരു സീറ്റ് അധികമായി നല്‍കിയതാണെന്നും തെറ്റുപറ്റിയതാണെന്നുമാണ് കോളേജ് അധികൃതർ നല്‍കുന്ന വിശദീകരണം. ഇതോടെ വിദ്യാർഥിയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
കോഴിക്കോട് മാന്തോട്ടം സ്വദേശി ലബീബിനാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതരുടെ അനാസ്ഥ മൂലം ഭാവി തന്നെ ചോദ്യചിഹ്നമായി നില്‍ക്കുന്നത്. നീറ്റില്‍ നല്ല മാർക്ക് ലഭിക്കുകയും മഞ്ചേരിയില്‍ തന്നെ അഡ്മിഷൻ ലഭിക്കുകയും ചെയ്തതോടെ ഏറെ സന്തോഷത്തിലായിരുന്നു ലബീബും കുടുംബവും. അഡ്മിഷൻ നേടാനായി മെഡിക്കല്‍ കോളേജില്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിയുന്നത്.
പതിനാലാം തീയതിയതിയാണ് അലോട്ട്മെന്റ് വന്നത്. എന്നാല്‍ പതിനെട്ടാം തീയതി അഡ്മിഷൻ ആയി കോളേജില്‍ എത്തിയപ്പോഴാണ് കോളേജ് അധികൃതർ തെറ്റു പറ്റിയതാണെന്ന് വിവരം അറിയിക്കുന്നതെന്ന് ലബീബ് പറയുന്നു.മറ്റു പല കോളേജുകളും ഉണ്ടായിരുന്നെങ്കിലും തൊട്ടടുത്ത കോളേജ് എന്ന നിലയിലാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് തന്നെ തെരഞ്ഞെടുത്തത്.. എന്നാല്‍ കോളേജിന്റെ ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ച ലബീബിന്റെ ഭാവി തന്നെ അവതാളത്തില്‍ ആക്കുന്നതാണ്. സംഭവത്തില്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് ലബീബും കുടുംബവും.
അതേസമയം, ഓള്‍ ഇന്ത്യ കോട്ടയിലെ ഒരു സീറ്റ് അധികമായി അബദ്ധവശാല്‍ സൈറ്റില്‍ നല്‍കിയതാണെന്നും അത് കോളേജിന്റെ ഭാഗത്തുനിന്ന് വന്ന തെറ്റാണെന്നും ആ സീറ്റ് റിസർവ്ഡ് സീറ്റ് ആയതിനാല്‍ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഇക്കാര്യം മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്നുമാണ് കോളേജ് അധികൃതർ നല്‍കുന്ന വിശദീകരണം.







