വിവാഹത്തിന് ശേഷം ബഹുഭൂരിപക്ഷം സ്ത്രീകളുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങളാണുണ്ടാകുക. പലർക്കും സ്വന്തം പേരിലും മേല്‍വിലാസത്തിലും അടക്കം മാറ്റമുണ്ടാകും. മിക്ക സ്ത്രീകളും വിവാഹത്തിന് പിന്നാലെ പേരിനൊപ്പം ഭർത്താവിന്റെ പേരും കൂട്ടിച്ചേർക്കാറുണ്ട്. വിവാഹിതയായി ഭർത്താവിന്റെ വീട്ടിലെത്തുന്നതോടെ മേല്‍വിലാസവും മാറും. ഇതിനൊപ്പം താലി, സിന്ദൂരം തുടങ്ങിയ സംഗതികള്‍ ലുക്കിലും മാറ്റം കൊണ്ടുവരുന്നു.
ഇപ്പോഴിതാ, തന്റെ വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് കണ്ടന്റ് ക്രിയേറ്ററും തെറാപ്പിസ്റ്റുമായ ദിവിജ ഭാസിൻ. സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലാണ് തന്റെ വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ച് ദിവിജ ഭാസിൻ പറയുന്നത്. താൻ വിവാഹത്തിന് ശേഷം സിന്ദൂരമോ താലിയോ ധരിക്കാറില്ലെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ഈ വീഡിയോ ചിലപ്പോള്‍ വലിയ വിവാദത്തിന് വഴിവച്ചേക്കാമെന്ന് പറഞ്ഞുകൊണ്ടാണ് യുവതിയുടെ വീഡിയോ ആരംഭിക്കുന്നത്.
ദിവിജ ഭാസിൻ പറയുന്നത് ഇങ്ങനെ:
‘ഞാൻ അപേക്ഷകള്‍ പൂരിപ്പിക്കുമ്ബോള്‍ മിസിസ് ദിവിജയ്ക്ക് പകരം മിസ്സ് ദിവിജ എന്ന് ടിക്ക് ചെയ്യാറുണ്ട്. ഞാൻ എന്റെ ഭർത്താവിന്റെ കുടുംബപ്പേര് പേരിനൊപ്പം വയ്ക്കാറില്ല. ഞാൻ സിന്ദൂരമോ താലിയോ ധരിക്കാറില്ല. എന്റെ ഭർത്താവ് ഇതൊന്നും ധരിക്കാറില്ല. അപ്പോള്‍ ഞാൻ എന്തിന് ധരിക്കണം. പകരം ഞങ്ങള്‍ രണ്ടുപേരും ബ്രേസ്ലെറ്റ് ധരിക്കുന്നു. വിവാഹത്തിനു ശേഷവും ഞാൻ പഴയ വ്യക്തി തന്നെയാണ്. എനിക്ക് വേണ്ടത് ഞാൻ ധരിക്കുന്നു. എനിക്ക് വേണ്ടത് ഞാൻ ചെയ്യുന്നു. ഞാൻ സാമ്ബത്തികമായി സ്വതന്ത്രയാണ്. വിവാഹശേഷം ഞങ്ങള്‍ രണ്ടുപേരും വാടകയ്ക്ക് വീടെടുത്തു. ഞങ്ങള്‍ രണ്ടപേരും മാതാപിതാക്കളെ സ്‌നേഹിക്കുന്നുണ്ടെങ്കിലും, അവർ ഞങ്ങളോടൊപ്പം താമസിക്കുന്നില്ല. ഞങ്ങള്‍ രണ്ടുപേരും സമ്ബാദിക്കുന്നതിനാലും ഒരു കുക്കിനെ വയ്ക്കാനുള്ള പണമുള്ളതുകൊണ്ടും അങ്ങനെ ചെയ്യുന്നു. ഇല്ലെങ്കില്‍, ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് പാചകം ചെയ്യാനും പഠിക്കുമായിരുന്നു. ഇതൊന്നും വിശ്വസിക്കാത്ത ഒരാളെ ഞാൻ വിവാഹം കഴിക്കില്ലായിരുന്നു.
വിവാഹശേഷം എന്റെ ജീവിതത്തില്‍ വന്ന ഒരേയൊരു മാറ്റം, ഇപ്പോള്‍ എല്ലാ രാത്രിയിലും എന്റെ കാമുകനോടൊപ്പം ഉറങ്ങാൻ കഴിയുന്നു എന്നതാണ്,എന്തിനാണ് ഞാൻ ഇതെല്ലാം നിങ്ങളോട് പറയുന്നത്? കാരണം വിവാഹം എന്നത് സ്ത്രീക്ക് എല്ലാം മാറ്റേണ്ടിവരുന്ന ഭയാനകവും നെഗറ്റീവ് അനുഭവവുമാകണമെന്നില്ല. പുരുഷന് കുടുംബത്തോടൊപ്പം ജീവിക്കാനും, കരിയർ നേടാനും, അവൻ ആഗ്രഹിക്കുന്നതെന്തും ചെയ്യാനും കഴിയുന്നു. വിവാഹം പരസ്പരം തുല്യതയുടേത് കൂടിയായിരിക്കണം. നമ്മുടെ സമൂഹമാണ് അതിനെ തുല്യമാക്കാത്തത്. സമൂഹം മറ്റുള്ളവരെക്കൊണ്ടല്ല നിർമ്മിച്ചിരിക്കുന്നത്. അതില്‍ ഞാനും ഉള്‍പ്പെടുന്നു, നിയമങ്ങള്‍ മാറ്റണമെങ്കില്‍ ഞാൻ അത് ചെയ്യും.’- യുവതി പറഞ്ഞു.
അതേസമയം, ദിവിജ ഭാസിന്റെ വീഡിയോ വളരെ പെട്ടെന്നാണ് നെറ്റിസണ്‍സ് ഏറ്റെടുത്തത്. യുവതിയെ അനുകൂലിച്ചും വിമർശിച്ചും ആളുകള്‍ രംഗത്തെത്തി. ദിവിജ ഭാസിന്റെ തീരുമാനത്തെ പുരോഗമനപരം എന്ന് ഒരു കൂട്ടർ പുകഴ്ത്തുമ്ബോള്‍, മറ്റൊരുകൂട്ടർ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. ‘സിന്ദൂരവും മംഗല്യസൂത്രവും അടിച്ചമർത്തലിന്റെ അടയാളമല്ല…. അത് ദൈവികമാണ്… അത് നമ്മുടെ സംസ്‌കാരമാണ്… സ്ത്രീ ശാക്തീകരണം എന്നാല്‍ അവർ അവരുടെ വേരുകളും സംസ്‌കാരവും മറക്കണം എന്നല്ല.’- എന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്.

















