മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.പി തങ്കച്ചൻ അന്തരിച്ചു. ആലൂവയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് നാലരയോടെയാണ് അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്നാണ് അദേഹത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 83 വയസായിരുന്നു. പെരുമ്ബാവൂർ നിയമസഭാ മണ്ഡലത്തില്‍ നിന്ന് നാലുതവണ എംഎല്‍എയായ പിപി തങ്കച്ചൻ കോണ്‍ഗ്രസിലെ സമുന്നത നേതാക്കൻമാരില്‍ ഒരാളായിരുന്നു.
നിയമസഭാ സ്പീക്കർ, മന്ത്രി, യുഡിഎഫ് കണ്‍വീനർ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1982-ലെ തിരഞ്ഞെടുപ്പിലാണ് ആദ്യമായി പി.പി തങ്കച്ചൻ നിയമസഭയില്‍ എത്തുന്നത്. 1991 മുതല്‍ 1995 വരെ കേരള നിയമസഭയുടെ സ്പീക്കറായി അദ്ദേഹം സേവനം അനുഷ്ഠിച്ചു. 1995-ല്‍ എകെ ആന്റണി മന്ത്രിസഭയില്‍ അദ്ദേഹം കൃഷി മന്ത്രിയായി സേവനം അനുഷ്ഠിച്ചു. 2004 മുതല്‍ നീണ്ട 14 വർഷക്കാലം അദ്ദേഹം യുഡിഎഫ് കണ്‍വീനറുടെ ചുമതല വഹിച്ചിരുന്നു.
2004-ല്‍ കെപിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല വഹിച്ചിട്ടുണ്ട്. 1977 മുല്‍ 1989 വരെ എറണാകുളം ഡിസിസി പ്രസിഡന്റായി ചുമതല വഹിച്ചിട്ടുണ്ട്.കെ കരുണാകരന്റെ ഏറെ അടുത്തു നിന്ന നേതാവായിരുന്നു. എന്നാല്‍ കരുണാകരൻ പാർട്ടി വിട്ട് ഡിഐസികെ രൂപകരിച്ചപ്പോള്‍ കോണ്‍ഗ്രസുകാരനായി തന്നെ തങ്കച്ചൻ ഉറച്ചു നിന്നു. യുഡിഎഫ് കണ്‍വീനറായിരിക്കെ സൗമ്യമായ പ്രവർത്തനത്തിലൂടെ ഘടക കക്ഷികളെ ഏകോപിപ്പിക്കുന്നതില്‍ മികവുകാട്ടിയ നേതാവാണ് പിപി തങ്കച്ചൻ വാർധക്യകാല അവശതകളെ തുടർന്ന് 2016 മുതല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം.

















