വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ മാസ്ക് മാറ്റാൻ വിസമ്മതിച്ച് നടൻ അല്ലു അർജുൻ. മുംബൈ വിമാനത്താവളത്തില്‍വെച്ചാണ് സംഭവം. ഒരു സിഐഎസ്‌എഫ് ഉദ്യോഗസ്ഥനുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
നിരവധി പേരാണ് അല്ലു അർജുനെ വിമർശിച്ച് രംഗത്തെത്തിയത്. കഴിഞ്ഞദിവസമാണ് അല്ലു അർജുൻ മുംബൈ വിമാനത്താവളത്തിലെത്തിയത്. ഒരു വെളുത്ത ടീ-ഷർട്ടും കറുത്ത ട്രാക്ക് പാന്റ്സുമാണ് അദ്ദേഹം ധരിച്ചിരുന്നത്. സുരക്ഷാ പരിശോധനയ്ക്കിടെ, പ്രവേശന കവാടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന് അദ്ദേഹം തന്റെ തിരിച്ചറിയല്‍ രേഖ നല്‍കി. ശേഷം ഉദ്യോഗസ്ഥൻ അദ്ദേഹത്തോട് സണ്‍ഗ്ലാസും മാസ്കും മാറ്റി മുഖം കാണിക്കാൻ ആവശ്യപ്പെട്ടു.
ഇതിന് അല്‍പം മടിച്ച താരവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മറ്റൊരാളും സിഐഎസ്‌എഫ് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. ചെറിയൊരു സംഭാഷണത്തിന് ശേഷം, അല്ലു അർജുൻ സണ്‍ഗ്ലാസ് മാറ്റുകയും, പിന്നാലെ തിരിച്ചറിയലിനായി മുഖത്തുനിന്നും മാസ്ക് വേഗത്തില്‍ മാറ്റുകയും തിരിച്ചുവെയ്ക്കുകയും ചെയ്തു. തുടർന്ന് താരത്തെ അകത്തേക്ക് പോകാൻ അനുവദിച്ചു.
വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ വീഡിയോ വൈറലായി. നിരവധി പേർ സൂപ്പർതാരത്തിന്റെ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു. ഒരു അടിസ്ഥാന സുരക്ഷാ നിയമം പാലിക്കാനുള്ള അദ്ദേഹത്തിന്റെ വിമുഖതയെ അവർ വിമർശിച്ചു.”മുഖം മുഴുവനായി കാണിക്കൂ, എന്തിനാണ് ഇത്ര അഹങ്കാരം? വിഡ്ഢികളായ ആരാധകർ കാരണം ഇത്തരക്കാർ സ്വയം ദൈവങ്ങളാണെന്ന് കരുതുന്നു, നിയമങ്ങള്‍ പാലിക്കാൻ അവർക്ക് താല്‍പ്പര്യമില്ല,” എന്ന് ഒരാള്‍ കുറിച്ചു. മറ്റൊരാള്‍ കമന്റ് ചെയ്തത്, “നടനോട് മുഖം കാണിക്കാൻ ആവശ്യപ്പെട്ട സിഐഎസ്‌എഫ് ഉദ്യോഗസ്ഥന്റെ നടപടി 100% ശരിയായിരുന്നു” എന്നാണ്. “സാധാരണ ജനം ഇവരെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മറ്റുള്ളവരെല്ലാം തങ്ങള്‍ക്ക് താഴെയാണെന്ന് അവർ ചിന്തിക്കും,” എന്നായിരുന്നു മറ്റൊരു കമന്റ്.
അതേസമയം, സിനിമയുടെ കാര്യത്തില്‍, അല്ലു അർജുൻ അടുത്തതായി അഭിനയിക്കുന്നത് അറ്റ്ലിയുടെ ചിത്രത്തിലാണ്. AA22xA6 എന്നാണ് ചിത്രത്തിന് താത്കാലികമായി നല്‍കിയിരിക്കുന്ന പേര്. സണ്‍ പിക്ചേഴ്സ് ആണ് നിർമാണം. 2026 അവസാനമോ 2027 ആദ്യമോ ലോകമെമ്ബാടുമുള്ള തീയേറ്ററുകളില്‍ ഒന്നിലധികം ഭാഷകളിലായി ചിത്രം റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

















