ലയണല്‍ മെസ്സിയും അർജന്റീന ടീമും കേരളത്തിലേക്ക് വരില്ല എന്നത് ഉറപ്പായി. ഒക്ടോബറില്‍ വരുമെന്നായിരുന്നു കായിക മന്ത്രി നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നത്.മെസ്സി വരാനുള്ള സാധ്യതയില്ലെന്ന് കായിക വകുപ്പ് തന്നെ അറിയിച്ചിരിക്കുകയാണ്.
ഡിസംബറില്‍ മെസ്സി ഇന്ത്യയിലെത്തുമെങ്കിലും ഷെഡ്യൂളില്‍ കേരളത്തിന് ഇടം പിടിക്കാനായിട്ടില്ല. ഇതിനുപിന്നാലെ കായിക മന്ത്രിക്കും മെസ്സിയുടെ കേരളത്തിലെ വരവിനായി പ്രധാന സ്പോണ്‍സർഷിപ്പ് പങ്കുവഹിച്ച റിപ്പോർട്ടർ ടിവിക്കെതിരെയും വിമർശനങ്ങളും ട്രോളുകളുമാണ് ഉയരുന്നത്.
കോട്ടയം കുഞ്ഞച്ചൻ സിനിമയില്‍ പറയുന്ന പോലെ സംവിധായകൻ ജോഷി നമ്മളെ ചതിച്ചാശാനെ. ചതി ചതി അർജൻ്റീന കോച്ച് നമ്മളെ ചതിച്ച് ആശാനെ മെസ്സി വന്നില്ല പകരം പച്ചക്കുളം റൊണാള്‍ഡോനേ നമ്മള്‍ ഇറക്കും എന്നിങ്ങനെയുള്ള രസകരമായ കമന്റുകള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. മരം മുറിച്ച് ഉണ്ടാക്കിയ പൈസ മൊത്തം പോയി എന്ന ട്രോളുകളുമുണ്ട്. ആദ്യഗഡുവായി നല്‍കിയ പണം തിരികെ കിട്ടില്ലെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് പരിഹാസങ്ങള്‍ ഉയരുന്നത്.
പിണറായി വിജയൻ നല്‍കിയ വാഗ്ദാനങ്ങളില്‍ മറ്റൊന്ന് കൂടി നടന്നില്ല , അത് തികച്ചും സ്വാഭാവികമാണെന്ന ചർച്ചകളും ഉയരുന്നുണ്ട്. ഇതൊക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പണിയാണെന്നും പൈസ അടിച്ചുമാറ്റാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും വിമർശനങ്ങള്‍ ഉയരുന്നുണ്ട്.
വിഷയത്തില്‍ കടുത്ത പരിഹാസമാണ് വിടി ബല്‍റാം ഉന്നയിച്ചരിക്കുന്നത്. നിരാശാജനകമാണ് ഈ വാർത്ത എന്നും കേരളത്തിലെ കായികപ്രേമികളെ പറഞ്ഞു പറ്റിച്ച മന്ത്രിയടക്കമുള്ളവർ തന്നെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. എന്തുകൊണ്ട് ഇങ്ങനെയൊരു അവസ്ഥയുണ്ടായി എന്നതിനേക്കുറിച്ച് ക്യാപ്സ്യൂളുകളല്ലാത്ത സത്യസന്ധമായ ഒരു വിശദീകരണമെങ്കിലും വേണമെന്നാണ് പോസ്റ്റില്‍ പറയുന്നത്. നല്ലൊരു ഫുട്ബോള്‍ സ്റ്റേഡിയം ഇല്ലാത്ത സ്ഥലത്ത് മെസ്സി എങ്ങനെ കളിക്കുമെന്ന ചോദ്യം ആരാധാകർ അടക്കം ഉയർത്തിയിരുന്നു.









