തലസ്ഥാനത്ത് നിന്ന് രാഷ്ട്രീയ തട്ടകം മാറ്റാൻ ഒരുങ്ങി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാൻ നില്‍ക്കാതെ കർമ്മ രംഗം കോഴിക്കോട്ടേക്ക് മാറ്റാനാണ് ആര്യാ രാജേന്ദ്രൻെറ നീക്കം. ഭർത്താവും ബാലുശേരി എം.എല്‍.എയുമായ സച്ചിൻ ദേവിൻെറ നാട്ടിലേക്ക് മാറാനുളള താല്‍പര്യത്തിലാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ തിരുവനന്തപുരം വിടുന്നത്. രാഷ്ട്രീയ തട്ടകം കോഴിക്കോട്ടേക്ക് മാറ്റുമ്ബോള്‍ പാർട്ടി അംഗത്വം അടക്കം എല്ലാം അവിടേക്ക് മാറ്റാൻ തടസമില്ല.
സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ ആര്യാ രാജേന്ദ്രന് കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ തന്നെ അംഗത്വം ലഭിക്കും. അടുത്തിടെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആര്യക്ക്, സംഘടനയുടെ അടുത്ത സമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹിത്വം ലഭിക്കുമെന്നും ഉറപ്പായിട്ടുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസുമായും പുലർത്തുന്ന നല്ല ബന്ധമാണ് ആര്യാ രാജേന്ദ്രൻെറ പിൻബലം.
വിവാദങ്ങളിൽ മുങ്ങിയ കോർപ്പറേഷൻ ഭരണം – ആര്യ രാജേന്ദ്രനെതിരെ ഉയർന്ന പ്രധാന ആരോപണങ്ങൾ
- രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാതിയുമായി നഗരസഭയുടെ ഭരണ സാരഥ്യം ഏറ്റെടുത്ത ആര്യാ രാജേന്ദ്രൻെറ ഭരണകാലം വിവാദങ്ങളുടേത് കൂടിയായിരുന്നു.നഗരസഭക്ക് കീഴിലുളള നിയമനങ്ങള്‍ക്ക് സി.പി.എം ജില്ലാ സെക്രട്ടറിയോട് പട്ടിക ആവശ്യപ്പെട്ട് കൊണ്ട് എഴുതിയ കത്ത് പുറത്തായതായിരുന്നു പ്രധാന വിവാദം. 290ല്‍പരം തസ്തികകളിലേക്ക് പിൻവാതില്‍ നിയമനത്തിന് നീക്കം നടത്തുന്നുവെന്ന ആരോപണമാണ് മേയർക്കെതിരെ ഉയർന്നത്.പ്രതിപക്ഷ സമരം നഗരസഭയെ സ്തംഭിപ്പിച്ചതോടെ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഡി.ആർ അനിലിനെ ബലികൊടുത്താണ് വിഷയം തണുപ്പിച്ചത്.
- പട്ടികജാതി വിഭാഗത്തിനുളള ഫണ്ട് ഡി.വൈ.എഫ്.ഐ നേതാവും കൂട്ടരും വെട്ടിച്ചുവെന്ന ആരോപണവും നഗരസഭയെ പിടിച്ചുലച്ചു.
- കോവിഡ് കാലത്ത് ആറ്റുകാല്‍ പൊങ്കാലക്ക് ശേഷമുളള ശുചീകരണത്തില്‍ പങ്കെടുത്തവർക്ക് ബിരിയാണി വാങ്ങികൊടുത്തതിന് ചെലവ് കാണിച്ചതും നഗരസഭയെ വിവാദത്തിലാക്കി. ഇങ്ങനെ വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്കുളള യാത്രയായിരുന്നു ആര്യയുടെ 5 വർഷക്കാലത്തെ നഗരസഭാ ഭരണം.

















