കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ഉദ്വേഗജനകമായ ചർച്ചകള്‍ക്കൊടുവില്‍ ആശ്വാസതീരുമാനത്തിലേക്ക് നയിച്ചത് കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെയും ചാണ്ടി ഉമ്മൻ എംഎല്‍എയുടെയും ശക്തമായ ഇടപെടല്‍. യെമെനുമായി നയതന്ത്രതല ഇടപെടല്‍ പരിമിതമായിരിക്കെ, വ്യക്തിബന്ധം ഉപയോഗപ്പെടുത്തിയായിരുന്നു കാന്തപുരത്തിന്റെ അനുനയനീക്കം. ഇതിന് കാരണമായതാകട്ടെ, ചാണ്ടി ഉമ്മന്റെ സ്നേഹപൂർവമുള്ള അഭ്യർഥനയും.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഏറ്റവും താത്പര്യമെടുത്ത വിഷയം എന്ന നിലയില്‍ വൈകാരികമായാണ് ചാണ്ടി ഉമ്മൻ ഇതിന് മുൻകൈയെടുത്തത്. ജൂലായ് 16-ന് വധശിക്ഷ നടപ്പാക്കാനായിരുന്നു സനാ ജയില്‍ അധികൃതർക്ക് ലഭിച്ച നിർദേശം. ശിക്ഷ നടപ്പാവാൻ 24 മണിക്കൂർ തികച്ചില്ലാത്ത ഘട്ടത്തിലാണ് അനുരഞ്ജനശ്രമം നടന്നതും സാന്ത്വന നടപടി ഉണ്ടായതും. പ്രമുഖ ഇസ്ലാമിക പണ്ഡിതനും യെമെന്റെ ആഗോള മുഖവുമായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് വഴിയാണ് കാന്തപുരം പ്രശ്നപരിഹാരത്തിന് ശ്രമിച്ചത്.
കാന്തപുരവുമായി ഉറ്റ സൗഹൃദം: കാന്തപുരം അബൂബക്കർ മുസ്ല്യാരുമായി ഉറ്റ സൗഹൃദംപുലർത്തുന്ന പണ്ഡിതനാണ് ശൈഖ് ഹബീബ്. കാന്തപുരത്തെ കാണാൻ പലതവണ കോഴിക്കോട് മർക്കസില്‍ വന്നിട്ടുള്ള ശൈഖ് ഹബീബിന് പ്രവാചക കുടുംബത്തിലെ പിൻമുറക്കാരനെന്ന ഖ്യാതിയുമുണ്ട്. മർകസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫൂതൂഹെന്ന് പേരുള്ള മസ്ജിദിന്റെ ഉദ്ഘാടനം നിർവഹിച്ചത് അദ്ദേഹമാണ്.മലപ്പുറം മഅദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരിയുമായും അദ്ദേഹത്തിന് അടുത്ത സൗഹൃദമുണ്ട്.
















