കോളിളക്കം സൃഷ്ടിച്ച എറണാകുളം കളക്ടറേറ്റ് കേന്ദ്രീകരിച്ചുള്ള പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി, കളക്ടറേറ്റിലെ സെക്ഷൻ ക്ലാർക്കായിരുന്ന വിഷ്ണുപ്രസാദിനെ സർവീസില്‍നിന്നു പിരിച്ചുവിട്ടു. സംഭവത്തില്‍ വീഴ്ച കണ്ടെത്തിയതിനു പിന്നാലെ സസ്പെൻഷനിലായിരുന്ന ഇയാളെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ലാൻഡ് റവന്യൂ കമ്മിഷണർ കെ. മുഹമ്മദ് വൈ. സഫീറുള്ളയാണ് പുറപ്പെടുവിച്ചത്. എറണാകുളം ജില്ലാ കളക്ടറോട് തുടർ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണ റിപ്പോർട്ട്, അനുബന്ധ രേഖകള്‍, വിഷ്ണുപ്രസാദിന്റെ മൊഴി, കണ്ടെത്തലുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്കെതിരേ അന്വേഷണ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്ന 15 ഗുരുതര കുറ്റങ്ങളില്‍ 12 എണ്ണവും ശരിവയ്ക്കുന്ന തരത്തിലായിരുന്നു അന്വേഷണ റിപ്പോർട്ട്. 2018 ഓഗസ്റ്റില്‍ നടന്ന പ്രളയത്തിനിരയായവർക്ക് അനുവദിക്കപ്പെട്ട നഷ്ടപരിഹാരം നല്‍കുന്നതില്‍ തിരിമറി കാണിച്ചുവെന്നതാണ് കേസ്. രേഖകളില്‍ തിരിമറി നടത്തി ലക്ഷങ്ങള്‍ സ്വന്തം അക്കൗണ്ടുകളിലേക്ക് അയക്കുകയായിരുന്നു.
മുക്കാല്‍ കോടിയിലേറെ രൂപയാണ് വിഷ്ണുപ്രസാദ് സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെ അക്കൗണ്ടുകളിലേക്കും മാത്രമായി അയച്ചത്. 2019 ജനുവരിയിലാണ് സംഭവം പുറംലോകമറിഞ്ഞത്. തൊട്ടുപിന്നാലെ വിഷ്ണുപ്രസാദിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ വർഷങ്ങള്‍ പിന്നിട്ടിട്ടും നടപടി എടുക്കാത്തതിനെതിരേ പല കോണുകളില്‍നിന്നും വിമർശനം ഉയർന്നിരുന്നു.
വിഷ്ണുവിന്റെ പോക്കറ്റില്‍ 76.83 ലക്ഷം; അശ്രദ്ധയിലെ നഷ്ടം 7.72 കോടി
എറണാകുളം കളക്ടറേറ്റിലെ സാധാരണ ക്ലാർക്കായിരുന്ന വിഷ്ണു പ്രസാദ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച പണത്തില്‍നിന്ന് സ്വന്തം പോക്കറ്റിലേക്ക് ഒഴുക്കിയത് 76,83,000 രൂപ. ഇതിനു പുറമേ വിഷ്ണുവിന്റെ അശ്രദ്ധമൂലം സർക്കാരിന് നഷ്ടമായത് 7.72 കോടി രൂപയാണ്. അർഹതയില്ലാത്ത ദുരിതബാധിതർക്ക് കൂടുതല്‍ തുക അയച്ചതിലൂടെയാണ് സർക്കാരിന് ഇത്രയുമധികം നഷ്ടംവന്നത്. വിഷ്ണുവിന്റെ സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്കുമായിട്ടാണ് 76.83 ലക്ഷം രൂപ നിക്ഷേപിച്ചത്. പതിനായിരം രൂപയ്ക്ക് അർഹതയുള്ള ദുരിതബാധിതർക്ക് ഒരുലക്ഷവും മൂന്നുലക്ഷവുമൊക്കെ അക്കൗണ്ടില്‍ നിക്ഷേപിച്ചാണ് എട്ടുകോടിയോളം നഷ്ടമുണ്ടാക്കിയത്.
സംഭവത്തില്‍ ലാൻഡ് റവന്യൂ കമ്മിഷണറേറ്റിലെ ജോയിന്റ് കമ്മിഷണർ എ. കൗശികന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് കളക്ടറേറ്റിലെത്തിയത്. 2018-ലെയും 2019-ലെയും ദുരിതാശ്വാസ ഫണ്ട് വിതരണം സംബന്ധിച്ച കളക്ടറേറ്റിലെ മുഴുവൻ ഫയലുകളും പരിശോധനയ്ക്ക് വിധേയമാക്കി. രണ്ടാഴ്ചത്തെ പരിശോധനയ്ക്കൊടുവിലാണ് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. അന്വേഷണസംഘത്തിന് പ്രവർത്തിക്കാൻ കളക്ടറേറ്റില്‍ പ്രത്യേക വിഭാഗംതന്നെ തുറന്നിരുന്നു.








