വിവാദത്തിന് പിന്നാലെ ‘സമര സംഗമ’ത്തിന് പുതിയ പോസ്റ്ററുമായി കോണ്‍ഗ്രസ്. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജൂലൈ 14 തിങ്കളാഴ്ച ഉച്ചയ്ക്ക് നടത്തുന്ന ‘സമര സംഗമ’ത്തിന്റെ പോസ്റ്ററിലായിരുന്നു കെ സുധാകരന്റെ ചിത്രം ഇല്ലാതിരുന്നത്. ജനദ്രോഹ സര്‍ക്കാരുകള്‍ക്കെതിരെ സമര സംഗമം എന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററാണ് വിവാദമായത്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്ബില്‍, കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ ചിത്രമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.
ഇതിനെതിരെ സുധാകരന്റെ സന്തതസഹചാരി ജയന്ത് ദിനേശ് അതൃപ്തി പ്രകടമാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. പിന്നാലെ കെ സുധാകരന്‍ അനുകൂലികള്‍ അതേറ്റെടുത്തിരുന്നു. സംഭവം ചർച്ചയായതോടെയാണ് സുധാകരന്റെ ചിത്രം ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ ഇറക്കിയത്.
തന്റെ സ്വാധീന കേന്ദ്രത്തില്‍പ്പോലും സുധാകരനെ നിര്‍വീര്യമാക്കാനുള്ള അണിയറ നീക്കങ്ങളാണ് നടക്കുന്നതെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ഇതു പൊട്ടിത്തെറിയുടെ വക്കില്‍ എത്തി നില്‍ക്കവെ കണ്ണൂരില്‍ കോണ്‍ഗ്രസ് പരിപാടിയില്‍ നിന്നും എം.പിയായ കെ. സുധാകരനെ ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തമായി.കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജൂലായ് 14 ന് ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തിലാണ് കെ.പി.സി.സി നിര്‍ദ്ദേശപ്രകാരം സമരസംഗമം നടത്തുന്നത്.

പിന്നിൽ ആര്?
കടുത്ത കെ.സി അനുകൂലിയായ നേതാവിനെ ഡി.സി.സി പ്രസിഡന്റാക്കാനുള്ള അണിയറ നീക്കങ്ങളാണ് കണ്ണൂരിൽ നടത്തുന്നത്. എന്നാൽ സുധാകരന്റെ നിലപാട് ഇതിന് അനുകൂലമാവില്ല എന്ന് ഈ വിഭാഗത്തിന് നല്ല ബോധ്യമുണ്ട്. സുധാകരനെ അവഗണിച്ചു മുന്നോട്ടു പോയാൻ ഒന്നും സംഭവിക്കില്ല എന്ന ഇവരുടെ ആത്മവിശ്വാസം തന്നെയാണ് പോസ്റ്ററിന് പിന്നിലും പ്രകടമായത്. മറിച്ച് പ്രതികരണം ഉണ്ടായാൽ പഴി മറ്റൊരു വിഭാഗത്തിനും മേൽ ചുമത്തുക എന്ന ലക്ഷ്യത്തോടെ ബോധപൂർവ്വം വേണുഗോപാലിന്റെ ചിത്രം പോസ്റ്ററിൽ നിന്ന് ഇവർ ഒഴിവാക്കുകയും ചെയ്തതാണെന്ന് വിലയിരുത്തലുകൾ ഉണ്ട്.

















