മാന്നാനം കെ.ഇ കോളേജ് വിദ്യാർത്ഥിയെ ക്ലാസ് മുറിയില്‍ കുഴഞ്ഞ് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ബികോം ഫിനാൻസ് ആന്റ് ടാക്‌സ്സേഷൻ അവസാന വർഷ വിദ്യാർഥി മുടിയൂർക്കര പട്ടത്താനത്ത് സജി മാത്യുവിന്റെ മകൻ സരുൻ മാത്യൂ സജി (20)യാണ് ക്ലാസ് മുറിയില്‍ കുഴഞ്ഞ് വീണ് മരിച്ചത്. ജൂലൈ നാല് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം.
ക്ലാസില്‍ കൂട്ടുകാരുമായി സംസാരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സരുണ്‍ കുഴഞ്ഞു വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് പരിക്കേറ്റ സരുണിനെ കോളജ് അധികൃതർ മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍.
വിദ്യാർത്ഥിയെ ആശുപത്രിയില്‍ എത്തിക്കാൻ അരമണിക്കൂറോളം വൈകിയതായി സഹവിദ്യാർത്ഥികള്‍ ആരോപിച്ചു. ആറു മിനിറ്റ് മാത്രമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കു ദൂരം. മൂന്നു മണിയ്ക്ക് അപകടം ഉണ്ടായ ശേഷം 3.20 നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് വിദ്യാർത്ഥികളുടെ വാദം. എന്നാല്‍, ആരോപണം അടിസ്ഥാന രഹിതമാണെന്നും കൃത്യ സമയത്ത് തന്നെ ചികിത്സ ലഭ്യമാക്കിയെന്നും കോളേജ് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറയുന്നു. കുട്ടി കുഴഞ്ഞ വീണ വിവരം അധികൃതർ അറിഞ്ഞപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാനുള്ള ക്രമീകരണം ചെയ്തിരുന്നു. മറ്റുള്ള വാദങ്ങളില്‍ അടിസ്ഥാനമില്ലെന്നും അധികൃതർ പറയുന്നു. സംസ്‌കാരം പിന്നീട്.

















