ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് വീണാ ജോർജിനെ പ്രവേശിപ്പിച്ചത്. നിലവില്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ശാരീരിക അസ്വാസ്ഥ്യമുള്ള വീണാ ജോർജിന്റെ ആരോഗ്യനിലയെക്കാൾ ദുർബലമാണ് മന്ത്രി ഭരിക്കുന്ന കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ സ്ഥിതി എന്ന കാര്യം ഒരു വിരോധാഭാസമായി തോന്നിയേക്കാം. ദിവസങ്ങൾക്കു മുമ്പാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ ഡോക്ടറും വകുപ്പ് മേധാവിയുമായ വ്യക്തി ആശുപത്രിയുടെ പരാധീനതകളെ കുറിച്ചും അതിനോട് സർക്കാർ പുലർത്തുന്ന അലംഭാവത്തെക്കുറിച്ചും തുറന്നുപറഞ്ഞത്. പിന്നാലെ ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരിയും മരിച്ചു.
ഏറെ മികവ് കാഴ്ച വച്ചിരുന്ന കേരളത്തിലെ പൊതുജനാരോഗ്യ രംഗം ഇന്ന് ദയനീയമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. മരുന്നു കമ്പനിക്കാർക്ക് പണം നൽകാത്തതുകൊണ്ട് അവശ്യമരുന്നുകൾ പോലും പല സർക്കാർ ആശുപത്രികളിലും കിട്ടാനില്ല. ആശുപത്രി ഉപകരണങ്ങളുടെ പണം നൽകാത്തതുകൊണ്ട് ഉപകരണങ്ങൾ സപ്ലൈ ചെയ്യുന്ന കമ്പനികൾ അതിനും തയ്യാറാവുന്നില്ല. ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരുണ്യ പദ്ധതിയിലൂടെ നൽകിയിരുന്ന സൗജന്യ ചികിത്സയും നിർത്തലാക്കി. പല സർക്കാർ ആശുപത്രികളിലും കെട്ടിടങ്ങൾ ഏറ്റവും അപകടാവസ്ഥയിലാണ്. സർക്കാർ ഗ്രാൻഡ് നൽകാത്തതിനാൽ കൃത്യമായ അറ്റകുറ്റപ്പണികൾ നടക്കുന്നില്ല എന്ന് മാത്രമല്ല പലപ്പോഴും ഇതിനായി ആശുപത്രികളുടെ കയ്യിലുള്ള പണത്തിൽ പോലും കയ്യിട്ടുവാരുന്ന ഒരു സർക്കാരിനെയാണ് നമുക്ക് കാണാൻ കഴിയുന്നത്. പിണറായി വിജയൻറെ കീഴിലുള്ള കേരളം നമ്പർ വൺ ആണെന്നത് പി.ആർ പ്രഹസനമാണ് എന്ന് ജനങ്ങളെ ഒരിക്കൽക്കൂടി ബോധ്യപ്പെടുത്തുകയാണ് ഈ ദുരന്തങ്ങൾ.
















