ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സർവിസ് നിർത്തിവെക്കുമെന്ന് ബസുടമ സംയുക്ത സമിതി അറിയിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ എട്ടിന് സൂചന പണിമുടക്ക് നടത്തും. തൃശൂർ സാഹിത്യ അക്കാദമി ഹാളില്‍ വ്യാഴാഴ്ച ചേർന്ന സമരപ്രഖ്യാപന കണ്‍വെൻഷനിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് ബസുടമകള്‍ സർക്കാറിന് മുന്നില്‍വെക്കുന്നത്. 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം സർവിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകള്‍ പുതുക്കി നല്‍കുക എന്നതാണ് പ്രധാനം. കൂടാതെ, വിദ്യാർഥികളുടെ യാത്രാനിരക്കില്‍ കാലോചിത വർധന നടപ്പാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. നിലവിലെ വിദ്യാർഥി കണ്‍സഷൻ സമ്ബ്രദായം ബസുടമകള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്.കെ.എസ്.ആർ.ടി.സിയില്‍ നടപ്പാക്കിയതുപോലെ അർഹരായ വിദ്യാർഥികള്‍ക്ക് മാത്രം കണ്‍സഷൻ ലഭിക്കുന്ന തരത്തില്‍ ആപ് മുഖേന കാർഡ് വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുക, ബസ് ഉടമകളില്‍നിന്ന് അമിതമായ പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക, ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം പിൻവലിക്കുക എന്നിവയും ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
ഈ ആവശ്യങ്ങളില്‍ സർക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ ജൂലൈ എട്ടിന് സൂചന സമരം നടത്തുമെന്നും എന്നിട്ടും തീരുമാനം ഉണ്ടായില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സർവിസ് പൂർണമായി നിർത്തിവെക്കുമെന്നും സംയുക്ത സമിതി വാർത്തസമ്മേളനത്തില്‍ അറിയിച്ചു. വാർത്തസമ്മേളനത്തില്‍ സംയുക്ത സമിതി ചെയർമാൻ ഹംസ എരിക്കുന്നൻ, ജനറല്‍ കണ്‍വീനർ ടി. ഗോപിനാഥൻ, വൈസ് ചെയർമാൻ ഗോകുലം ഗോകുല്‍ദാസ്, ഫെഡറേഷൻ പ്രസിഡന്റ് കെ.കെ. തോമസ്, ട്രഷറർ എം.എസ്. പ്രേംകുമാർ, ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ്. പ്രദീപ്, ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി. സുരേഷ്, ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന ട്രഷറർ മുജീബ് റഹ്മാൻ, മോട്ടോർ ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോസ് ആട്ടോക്കാരൻ എന്നിവർ പങ്കെടുത്തു.

















