ബെംഗളൂരുവില്‍ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രി ബെംഗളുരുവിലെ അനേക്കലിനടുത്തുള്ള ചന്ദാപുരയിലാണ് ദാരുണമായ സംഭവം നടന്നത്. ഭാര്യയുടെ തല അറുത്തുമാറ്റി സ്കൂട്ടറിന് മുന്നില്‍ വെച്ച് വണ്ടിയോടിച്ചു പോവുകയായിരുന്ന യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു.
ഹെബ്ബഗോഡി നിവാസിയായ മാനസ (26) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇന്നലെ രാത്രി 11.30ഓടെ ചന്ദപുര-അനേക്കല്‍ പ്രധാന റോഡില്‍ വിന്യസിച്ച പോലീസ് ഉദ്യോഗസ്ഥർ പ്രതിയായ ശങ്കറിന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ കണ്ടതിനെത്തുടർന്ന് ചോദ്യം ചെയ്യുകയായിരുന്നു. അപ്പോളാണ് സ്കൂട്ടറിന്‍റെ ഫുട്ബോർഡിന് മുകളില്‍ ഒരു സ്ത്രീയുടെ തല പൊലീസ് കണ്ടത്. തുടർന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഭാര്യയുടെ തല വെട്ടിയെടുത്തത് താനാണെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.
ഇരുപത്തിയാറ് വയസ്സുള്ള ശങ്കറും മാനസയും അഞ്ച് വർഷങ്ങള്‍ക്ക് മുൻപാണ് വിവാഹിതരായത്. മൂന്ന് വയസ്സുള്ള ഒരു മകളുണ്ട് ഇവർക്ക്. ഹീലാലിഗെയിലെ ഒരു വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇരുവരും സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയുണ്ടായ വഴക്കിനെ തുടന്നുള്ള തർക്കമാണ് കൊലപതകത്തില്‍ കലാശിച്ചത്. വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ചാണ് യുവതിയുടെ തല വെട്ടിയെടുത്തതെന്നാണ് യുവാവ് നല്‍കിയ മൊഴി.

















