നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി പി.വി.അൻവറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ ആശീർവാദത്തോടെയാണ് അൻവർ സ്ഥാനാർഥിയാകുന്നതെന്ന് പാർട്ടി ദേശീയ നേതൃത്വം വാർത്താകുറിപ്പില്‍ അറിയിച്ചു. നിലമ്ബൂരില്‍ മത്സരിക്കുമെന്ന് ഞായറാഴ്ച രാവിലെ പത്രസമ്മേളനം നടത്തി അൻവർ പ്രഖ്യാപിച്ചിരുന്നു.
മത്സരിക്കാനില്ലെന്ന കഴിഞ്ഞ ദിവസത്തെ നിലപാടില്‍നിന്ന് മലക്കം മറിഞ്ഞുകൊണ്ടായിരുന്നു അൻവറിന്റെ പ്രഖ്യാപനം. തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും അൻവർ അറിയിച്ചിട്ടുണ്ട്. താൻ മത്സരിച്ചാല്‍ മമതാ ബാനർജിയും പത്ത് മന്ത്രിമാരും പ്രചാരണത്തിനെത്തുമെന്ന് നേരത്തെ അൻവർ വ്യക്തമാക്കിയിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ അൻവർ പാർട്ടി ചിഹ്നത്തിലാകും മത്സരിക്കുക എന്ന കാര്യം ഉറപ്പായിരിക്കുകയാണ്. അൻവറിന്റെ സ്ഥാനാർത്ഥിത്വം ജനങ്ങൾ സ്വീകരിക്കുമോ എന്നതാണ് ഇനി തിരിച്ചറിയേണ്ടത്. പരമാവധി ഏതെങ്കിലും ഒരു മുന്നണിയുടെ പരാജയത്തിന് കാരണക്കാരനായി എന്ന് പറയാൻ കഴിയുന്നത്ര വോട്ടുകൾ എങ്കിലും അൻവറിന് സമാഹരിക്കാൻ ആകുമോ എന്ന് കണ്ടറിയേണ്ടിരിക്കുന്നു. എസ്ഡിപിഐക്കും പിന്നിൽ പോകുമോ പി വി അൻവർ എന്ന സംശയവും രാഷ്ട്രീയവൃത്തങ്ങളിൽ ഉയരുന്നുണ്ട്.

















