കോഴിക്കോട് പുതിയ ബസ്‍സ്റ്റാൻഡില്‍ (മൊഫ്യൂസല്‍ ബസ്‍സ്റ്റാൻഡ്) വൻ തീപിടിത്തം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. മൂന്ന് മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. ജില്ലയിലെ വിവിധ ഫയർസ്റ്റേഷനുകളില്‍ നിന്നായി നിരവധി യൂണിറ്റ് ഫയർഫോഴ്സ് സംഘങ്ങള്‍ നിലവില്‍ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.
ജില്ലയിലെയും സമീപ ജില്ലകളില്‍ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകളും കരിപ്പുർ വിമാനത്താവളത്തിലെ ക്രാഷ് ടെൻഡറും ശ്രമിച്ചിട്ടും തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. തീ സമീപത്തെ കെട്ടിടങ്ങളിലേയ്ക്കും പടരുന്ന സ്ഥിതിയാണ് ഇപ്പോള്‍. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരുന്നതിനാല്‍ നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. കെട്ടിടം മുഴുവൻ തീ പടർന്നുകൊണ്ടിരിക്കുകയാണ്. മറ്റ് കടകളിലും തീ പടർന്നതോടെ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.
പുതിയ ബസ്‍സ്റ്റാൻഡ് കെട്ടിടത്തിലെ ബുക്സ്റ്റാളിനോട് ചേർന്ന ഭാഗത്തുനിന്നാണ് ആദ്യം തീ ഉയർന്നത്. കാലിക്കറ്റ് ടെക്സ്റ്റൈല്‍സ് എന്ന തുണിക്കടയിലേക്കും അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിച്ചു. കൂടുതല്‍ കടകളിലേക്ക് തീ ആളിപ്പടരാതിരിക്കാൻ അഗ്നിരക്ഷാ സേന കിണഞ്ഞു പരിശ്രമിക്കുകയാണ്.
സ്റ്റാൻഡില്‍ നിർത്തിയിട്ടിരുന്ന ബസുകള്‍ മുഴുവൻ മാറ്റി. ആളുകളെ ഒഴിപ്പിച്ചു. ബസ്‍സ്റ്റാൻഡ് ബില്‍ഡിങ്ങില്‍ പ്രവൃത്തിച്ചിരുന്ന കടകള്‍ പൂട്ടിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ആർക്കും ആളപായമില്ലെന്നാണ് സൂചന.റോഡ് അടച്ചതോടെ നഗരത്തില്‍ പരക്കെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ എല്ലാ കടകളിലും വൈദ്യതി ബന്ധം വിച്ഛേദിച്ചു.















