മാനനഷ്ടകേസില്‍ ഷാഫി പറമ്പിൽ എം.പി ബുധനാഴ്ച തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്ബാകെ ഹാജരായി ജാമ്യമെടുത്തു. ഷാഫി പറമ്പിൽ നടത്തിയ വാർത്തസമ്മേളനത്തിലെ ആരോപണം മാനഹാനിയുണ്ടാക്കിയെന്ന് കാണിച്ച് സംസ്ഥാന ബാലാവകാശ കമീഷൻ ചെയർപേഴ്സൻ അഡ്വ. കെ.വി. മനോജ് കുമാർ നല്‍കിയ മാനനഷ്ട കേസിലാണ് ഷാഫി പറമ്പിൽ കോടതിയില്‍ ഹാജരായത്. അഡ്വ. ഒ.ജി. പ്രേമരാജൻ മുഖേന നല്‍കിയ ഹർജിയിലാണ് നടപടി.
2020 ആഗസ്റ്റ് 30 നാണ് ഷാഫി വാർത്തസമ്മേളനം നടത്തിയത്. സ്വഭാവദൂഷ്യത്തിന് ബാർ കൗണ്‍സില്‍ അഡ്വ. കെ.വി. മനോജ് കുമാറിനെതിരെ 2017 ഡിസംബർ എട്ടിന് നടപടിയെടുത്തെന്നായിരുന്നു ആരോപണം. ഇതിനെതിരെ മാനനഷ്ടത്തിന് ഷാഫിക്ക് നോട്ടീസ് അയച്ചപ്പോള്‍ മറുപടി നല്‍കിയില്ല.
തുടർന്ന് ഷാഫിയെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് 2021 മാർച്ച് 25ന് നല്‍കിയ ഹർജിയില്‍ സമൻസ് അയച്ചതിനെ തുടർന്നാണ് കോടതിയില്‍ ഹാജരായത്. ഷാഫി ജാമ്യം എടുത്തതിനെ തുടർന്ന് കേസ് 25 ലേക്ക് മാറ്റി.

















