അഡ്വ. പി ജി മനു എന്ന ഹൈക്കോടതി അഭിഭാഷകൻ ജീവനൊടുക്കിയത് വീണ്ടും പീഡനക്കേസിൽ പ്രതിയാകുമോ എന്ന് ഭയന്നാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വലിയ സ്വാധീന ശേഷിയുള്ള ഒരു ജോലി ചെയ്യവേ ആ സ്ഥാനം ദുരുപയോഗം ചെയ്തു പീഡന കേസില്‍ പ്രതിയാകുകയും പിന്നീട് കരിയറിലേക്ക് മടങ്ങിവന്നെങ്കിലും വീണ്ടുമൊരു തിരിച്ചുവരവിന് സാധിക്കാത്ത വിധത്തില്‍ വീണ്ടും വിവാദങ്ങള്‍ ഉയരുകയും ചെയ്തതോടെയാണ് ആത്മത്യയില്‍ അഭയം തേടിയത് എന്നാണ് സൂചന. ‘എല്ലാത്തിനും മാപ്പ്’ എന്നു പറയുന്ന വീഡിയോ സൈബറിടത്തില്‍ പ്രചരിച്ചതിന് പിന്നാലെയാണ് മനുവിന്റെ മരണവും.
ഒരു പീഡന കേസില്‍ പ്രതിയായിയരുന്ന മനു വീണ്ടും മറ്റൊരു പീഡന കേസില്‍ പ്രതിയാകുമെന്ന് ഭയന്നിരുന്നതായാണ് അഡ്വ. ആളൂര്രും പ്രതികരിച്ചത്. മനുവിന്റെ മരണം വളരെ ദുര്‍ഭാഗ്യകരമാണെന്ന് ആളൂര്‍ പറഞ്ഞു. ‘സോഷ്യല്‍ മീഡിയയിലെ ഇല്ലാത്ത കാര്യങ്ങളുടെ പേരില്‍ രണ്ടാമതൊരു ബലാത്സംഗ കേസുകൂടി തനിക്കെതിരെ വരുന്നുണ്ട് എന്ന പേടി കാരണമാകാം മനു ജീവനൊടുക്കിയത്. അതിന്റെ മാനസിക സംഘര്‍ഷം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇന്ന് രാവിലെ ജൂനിയര്‍ അഭിഭാഷകര്‍ വന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
പുതിയ ആരോപണം ഇങ്ങനെ
ഭര്‍ത്താവിന്റെ കേസിന് വേണ്ടി മനുവിനെ സമീപിച്ച യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഭര്‍ത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണത്രെ യുവതിയെ പീഡിപ്പിച്ചത്. കേസ് ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് മനു കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി ഭര്‍ത്താവിനോടും മറ്റും മാപ്പു പറഞ്ഞത്. മാപ്പുപറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിലുണ്ടായ മനോവിഷമമാണോ ആത്മഹത്യക്ക് കാരണം എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
തനിക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയുടെ വീട്ടില്‍ അഡ്വ. പി.ജി. മനു കുടുംബസമേതം എത്തി തൊഴുകൈയോടെ മാപ്പുപറയുന്ന വിഡിയോ ഏതാനും ദിവസം മുമ്ബ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇയാളും ഒപ്പമുള്ള സ്ത്രീകളും പീഡനത്തിനിരയായ യുവതിയുടെയും ബന്ധുക്കളുടെയും കാല് പിടിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കൊല്ലത്തെ വീട്ടില്‍ മനുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

















