ഹൈക്കോടതിയില്‍ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പിൻവലിച്ച് നടൻ ശ്രീനാഥ് ഭാസി. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ശ്രീനാഥ് ഭാസി ഹർജി സമർപ്പിച്ചിരുന്നത്. എന്നാല്‍ കേസില്‍ എക്സൈസ് ഇതുവരെയും ശ്രീനാഥ് ഭാസിയെ നിലവില്‍ പ്രതി ചേർത്തിട്ടില്ലെന്ന വ്യക്തമായ സാഹചര്യത്തിലാണ് നടന്റെ നീക്കം.
ആലപ്പുഴയില്‍ തസ്ലീമ സുല്‍ത്താൻ എന്ന യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി എക്സൈസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. നടന്മാരായ ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും കസ്റ്റമേഴ്സാണെന്ന് തസ്ലീമ മൊഴി നല്‍കി. ഇത് സാധൂകരിക്കുന്ന പണമിടപാട് രേഖകളും പൊലീസ് കണ്ടെത്തി. ഈ സാഹചര്യത്തിലായിരുന്നു അറസ്റ്റ് ഭയന്ന് ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചത്.
തനിക്ക് ഈ കേസുമായി യാതൊരുവിധ ബന്ധവുമില്ലെന്നും എന്നാല്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന ഭയത്താലാണ് മുൻകൂർ ജാമ്യാപേക്ഷ നല്‍കിയതെന്നും ഹർജിയില്‍ വ്യക്തമാക്കിയിരുന്നു. ‘കൈവശം ഹൈബ്രിഡ് കഞ്ചവ് ഉണ്ടെന്നും ആവശ്യമുണ്ടോ എന്നുമാണ് തസ്ലീമ ചോദിച്ചത്. വേണ്ടത് പോലെ ചെയ്യൂവെന്ന് തസ്ലിമ വാട്സാപ്പില്‍ സന്ദേശമയച്ചു. ‘കാത്തിരിക്കൂ’ എന്ന് മറുപടി നല്‍കി. ആരോ കബളിപ്പിക്കാന്‍ വേണ്ടി അയച്ച സന്ദേശമെന്നാണ് കരുതിയത്’:- മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞത്.

















