പരുന്തുംപാറയില്‍ കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാൻ കുരിശ് സ്ഥാപിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫാണ് റിസോർട്ടിന് സമീപം കുരിശ് പണിതത്.ജില്ലാ കലക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കാൻ നിർദേശിച്ചതിന് പിന്നാലെയാണ് കുരിശ് നിർമാണം.ഇതിന് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ആക്ഷേപമുണ്ട്.
ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാറിനും വാഗമണ്ണിനും പുറമെ പരുന്തുംപാറയിലും വ്യാപക കയ്യേറ്റമുണ്ടെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട്. പീരുമേട് മഞ്ചുമല വില്ലേജുകളില്‍ സർവേ നമ്ബർ മാറി പട്ടയം നല്‍കിയിട്ടുണ്ടെന്നും പട്ടയ രജിസ്റ്ററുകളില്‍ പലതും കാണാനില്ലെന്ന കണ്ടെത്തലുമുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വനഭൂമി കയ്യേറിയത് ഇടുക്കി ജില്ലയിലാണെന്നും ഹൈറേഞ്ച് സർക്കിളില്‍ മാത്രം 1998 ഹെക്ടർ സ്ഥലത്ത് കയ്യേറ്റമുണ്ടെന്നും വനം വകുപ്പിൻ്റെ 2021-22 വർഷത്തെ ഭരണ റിപ്പോർട്ടിലും പറയുന്നു.
പരുന്തും പാറയിലെ കയ്യേറ്റത്തില്‍ റവന്യൂ വകുപ്പിന് പിന്നാലെ വനം വകുപ്പും അന്വേഷണം തുടങ്ങിയിരുന്നു. കോട്ടയം ഡിഎഫ്‌ഒ എല്‍.രാജേഷിനാണ് അന്വേഷണച്ചുമതല. റവന്യൂ ഭൂമിക്ക് പുറമെ വനമേഖലയിലും കയ്യേറ്റമുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് പി.സി.സി.എഫ് വകുപ്പുതല അന്വേഷണത്തിന് നിർദേശം നല്‍കിയത്.










