അസം മുൻ മുഖ്യമന്ത്രി പ്രഫുല്ല കുമാർ മഹന്തയുടെ മകള്‍ ഡ്രൈവറെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രി പുറത്തുവന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലരും യുവതിക്കെതിരെ മോശമായി കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു പുരുഷൻ മുട്ടുകുത്തി നില്‍ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. യുവതി അയാളെ ചെരുപ്പ് ഉപയോഗിച്ച് അടിക്കുന്നതും അസഭ്യം പറയുന്നതും കാണാം. ദിസ്‌പൂരിലെ എംഎല്‍എ ഹോസ്റ്റലിന് സമീപത്താണ് സംഭവം നടന്നത്. മർദിക്കുന്നത് നിരവധിപേർ കണ്ടുനില്‍ക്കുന്നുണ്ടെങ്കിലും ആരും പ്രതികരിക്കുന്നില്ല. അല്‍പ്പം ദൂരെയുള്ള മറ്റൊരു വീട്ടില്‍ നിന്നയാളാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
വർഷങ്ങളായി പ്രഫുല്ല കുമാർ മഹന്തയുടെ കുടുംബത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവർക്കാണ് മർദനമേറ്റതെന്നാണ് വിവരം.സംഭവത്തില്‍ പ്രഫുല്ല കുമാറിന്റെ മകള്‍ പ്രതികരണവുമായി രംഗത്തെത്തി. ഡ്രൈവർ സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി തനിക്കെതിരെ സംസാരിക്കാറുണ്ട്. പരിചയക്കാർക്കെല്ലാം ഇതേപ്പറ്റി അറിയാം. അദ്ദേഹത്തെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു. പക്ഷേ, ഇന്നയാള്‍ എന്റെ മുറിയുടെ വാതിലില്‍ മുട്ടി. ഇതോടെയാണ് എല്ലാ പരിധിയും വിട്ട് മർദിക്കേണ്ടി വന്നതെന്നും യുവതി പറഞ്ഞു. പൊലീസില്‍ പരാതിപ്പെടാത്തത് എന്താണെന്ന് ചോദിച്ചപ്പോള്‍ ഇത്തരം കേസുകളില്‍ സ്‌ത്രീയെ കുറ്റപ്പെടുത്താറല്ലേ പതിവെന്ന് അവർ മറുപടി നല്‍കി.
ഈ ഡ്രൈവർ സർക്കാർ ജീവനക്കാരനാണോ അതോ കുടുംബം ശമ്ബളം നല്‍കി നിർത്തിയ ആളാണോ എന്നകാര്യം വ്യക്തമല്ല. ഇപ്പോള്‍ നിയമസഭാംഗമല്ലെങ്കിലും പ്രഫുല്ല കുമാർ മഹന്തയ്‌ക്ക് എംഎല്‍എ ഹോസ്റ്റലില്‍ താമസിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. 1985 – 1990, 1996 – 2001 കാലയളവില്‍ രണ്ടുതവണ അസമിന്റെ മുഖ്യമന്ത്രിയായിരുന്നു പ്രഫുല്ല കുമാർ.

















