ഗവ. ലോ കോളേജ് വിദ്യാർഥിനിയെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോഴിക്കോട് കോവൂർ സ്വദേശിയായ യുവാവ് ഒളിവില്‍.തൃശ്ശൂർ പാവറട്ടി കൈതക്കല്‍ വീട്ടില്‍ മൗസ മെഹ്രിസിനെ(21)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച ചേവായൂർ പോലീസ് ഗൂഡല്ലൂരില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇയാള്‍ ഒരു പച്ചക്കാറില്‍ നഗരത്തിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു അത്. അതിന് രണ്ടുദിവസംമുൻപ് വയനാട്ടിലും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
യുവാവിന്റെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫാണ്. മൗസയുടെ ഫോണ്‍ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മൗസയുടെ ബന്ധുക്കള്‍ യുവാവിന്റെപേരില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, യുവാവിന്റെപേരില്‍ കേസെടുക്കാനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും എന്തിനാണ് ഇയാള്‍ ഒളിവില്‍ കഴിയുന്നതെന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.
വെള്ളിമാടുകുന്ന് ഇരിങ്ങാടൻപള്ളി റോഡിനു സമീപത്തുള്ള ജനതാറോഡിലെ റെന്റ് ഹൗസിന്റെ തൊട്ടടുത്ത മുറിയിലാണ് മൃതദേഹം കണ്ടത്. തലശ്ശേരി സ്വദേശിയായ സുഹൃത്ത് തിങ്കളാഴ്ച താമസസ്ഥലത്തെത്തി മൗസയെ അന്വേഷിച്ചിരുന്നു. കിടപ്പുമുറിയുടെ ഉള്ളില്‍നിന്ന് കുറ്റിയിട്ടിരുന്നു. മുറി തള്ളിത്തുറന്ന് നോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങിയനിലയില്‍ മൗസയെ കണ്ടെത്തുകയായിരുന്നു. പാവറട്ടി സ്വദേശി കൈതക്കല്‍ വീട്ടില്‍ റഷീദിന്റെ മകളാണ് മൗസ. ചേവായൂർ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തിട്ടുണ്ട്.

















