ബാംഗ്ലൂരിലെ ഉത്തരഹള്ളിയിലുള്ള സെൻ്റ് ആൻ്റണീസ് ദേവാലയത്തില്‍ നിന്നു അജ്ഞാതരായ അക്രമികള്‍ തിരുവോസ്തി അടങ്ങിയ അരുളിക്ക മോഷ്ടിച്ചു.ഫെബ്രുവരി 25നാണ് സംഭവം. പോലീസില്‍ പരാതി നല്‍കിയിട്ടും സക്രാരിയോ തിരുവോസ്തിയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലായെന്നും വിശുദ്ധ കുർബാന അശുദ്ധമാക്കിയതായി ആശങ്കയുണ്ടെന്നും ബാംഗ്ലൂർ ആർച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ ഇന്നലെ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
ഈ പശ്ചാത്തലത്തില്‍ ഇന്ന് വെള്ളിയാഴ്ച ബാംഗ്ലൂര്‍ അതിരൂപതയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും പ്രായശ്ചിത്ത പരിഹാരദിനമായി ആചരിക്കുവാന്‍ ആർച്ച് ബിഷപ്പ് ആഹ്വാനം നല്‍കി.ഇടവകകളിലും സ്ഥാപനങ്ങളിലും മുന്‍കൂട്ടി നിശ്ചയിച്ച ആരാധനക്രമ ആചരണങ്ങള്‍ തുടരാമെങ്കിലും, ബാംഗ്ലൂർ അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും സന്യാസ ഭവനങ്ങളിലും വിശ്വാസികള്‍ക്കു അനുയോജ്യമായ സമയത്ത് ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധന നടത്തണമെന്ന് ആര്‍ച്ച് ബിഷപ്പ് നിര്‍ദ്ദേശിച്ചു.
വിശുദ്ധ കുർബാനയ്‌ക്കെതിരായ ഈ കഠിനമായ അപരാധത്തിന് പരിഹാരം ചെയ്ത് ദൈവത്തിൻ്റെ കരുണ തേടി, പ്രാർത്ഥനയില്‍ തീക്ഷ്ണമായി ഒന്നിക്കാമെന്നും ആര്‍ച്ച് ബിഷപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

















