ബസിനുള്ളില്‍ 26കാരിയെ ബലാത്സംഗത്തിനിരയാക്കിയയാള്‍ അറസ്റ്റില്‍. സ്വർഗേറ്റ് ഡിപ്പോയിലാണ് സംഭവമുണ്ടായത്.മഹാരാഷ്ട്രയിലെ ഷിരൂരില്‍ നിന്ന് വ്യാഴാഴ്ച അർധരാത്രിയോടെയാണ് ഇയാള്‍ പിടിയിലായത്.
കേസിലെ പ്രതിയായ ദത്താത്രേ രാമദാസ് ഗാഡെ ഷിരൂരിലെ കൃഷിയിടത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഗാഡെയെ കണ്ടെത്തുന്നതിനായി 13 ടീമുകളെ പൂണെ പൊലീസ് നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിക്കാനായി പ്രതി ഒരാളുടെ വീട്ടിലെത്തിയിരുന്നു. ഇയാള്‍ വിവരം ഉടൻ തന്നെ പൊലീസിനെ അറിയിച്ചത് കേസില്‍ നിർണായകമായി.
നാട്ടിലേക്ക് പോകാനുള്ള ബസാണെന്ന് തെറ്റിധരിപ്പിച്ചാണ് യുവതിയെ ബസിലേക്ക് കൂട്ടികൊണ്ടുപോയി ഗഡെ ബലാത്സംഗത്തിനിരയാക്കിയത്. പൂണെയിലെ സ്വർഗേറ്റ് ഡിപ്പോയില്‍ ചൊവാഴ്ച പുലർച്ചയാണ് സംഭവം.ബസ് കാത്തിരുന്ന യുവതിയോട് എങ്ങോട്ടാണെന്ന് തിരക്കിയ യുവാവ് നിർത്തിയിട്ട ബസ് അങ്ങോട്ടാണെന്ന് പറഞ്ഞു.
എന്നാല്‍ വെളിച്ചമില്ലാത്ത ബസില്‍ കയറാൻ പേടിച്ച യുവതിയോട് യാത്രക്കാർ ഉറങ്ങുന്നതിനാല്‍ ലൈറ്റുകള്‍ ഓഫ് ചെയ്തിരിക്കുകയാണെന്ന് യുവാവ് വിശ്വസിപ്പിച്ചു. തുടർന്ന് ബസ്സിനുള്ളില്‍ കയറിയ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
നാട്ടിലേക്ക് പോകാനുള്ള അടുത്ത ബസ്സില്‍ കയറിയപ്പോള്‍ യുവതി സുഹൃത്തിനെ കാണുകയും പീഡനവിവരം വെളിപ്പെടുത്തുകയും ചെയ്തു. തുടർന്ന്, സുഹൃത്തിന്റെ നിർദേശമനുസരിച്ചാണ് പൊലീസില്‍ പരാതി നല്‍കിയത്.

















