ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ.ഒരാഴ്ചയോളമായി മാർപ്പാപ്പ ചികിത്സയില്‍ തുടരുകയാണ്. ഫ്രാൻസിസ് മാർപ്പാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്നും ആരോഗ്യസ്ഥിതി ഇന്നലത്തേക്കാള്‍ ഗുരുതരമാണെന്നും വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
88കാരനായ ഫ്രാൻസിസ് മാർപ്പാപ്പ ചികിത്സയോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ട്. എന്നാല്‍, അപകടനില പൂർണമായി തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ സംഘത്തിന്റെ തലവൻ ഡോ. സെർജിയോ ആല്‍ഫിയേരി പറഞ്ഞു. പൂർണമായും ഭേദമാകാൻ രണ്ടാഴ്ചവരെ സമയം എടുത്തേക്കാമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.
മരുന്നുകള്‍ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നതിന് സമയം എടുക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. മുൻപ് ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ചെറുപ്പത്തില്‍ മാർപ്പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. 2021ല്‍ വൻകുടല്‍ ശസ്ത്രക്രിയയും അദ്ദേഹത്തിന് നടത്തിയിരുന്നു.














