പാലക്കാട് തൃത്താലയില്‍ ദേശോത്സവത്തിനിടെ ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ ബാനറുകള്‍ പ്രദർശിപ്പിച്ചത് വിവാദമായി. തീവ്രവാദ സംഘടനയായ ഹമാസിന്റെ നേതാക്കളായ യഹ്യ സിൻവറിന്റെയും ഇസ്മായില്‍ ഹനിയയുടെയും ചിത്രങ്ങള്‍ ആനപ്പുറത്തേറി ഉയർത്തികാട്ടുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
‘തറവാടീസ് തെക്കേഭാഗം’, ‘മിന്നല്‍പ്പട പവർ തെക്കേഭാഗം’ തുടങ്ങിയ തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ അടങ്ങിയ ബാനറുകള്‍ തയാറാക്കിയത്. ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളടങ്ങിയ ബാനറുകളും ഉണ്ടായിരുന്നു. തൃത്താലയില്‍ ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് നടന്ന ഘോഷയാത്രയില്‍ 3000ത്തിലധികം പേർ പങ്കെടുത്തു.
ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ വിമർശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സിൻവറിന്റെയും ഹനിയയുടെയും പോസ്റ്ററുകള്‍ കുട്ടികള്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്നതും ജനക്കൂട്ടം അവരെ ആർപ്പുവിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.മന്ത്രി എം ബി രാജേഷ്, കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം എന്നിവരടക്കം ഫെസ്റ്റില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സംഭവത്തില്‍ സംഘാടകർ പ്രതികരിച്ചിട്ടില്ല.

















