നടി ഹണി റോസിനെതിരായ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയ കേസില്‍ ജയില്‍ മോചിതനായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ അതിരൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.ജാമ്യം ലഭിച്ചിട്ട് ആദ്യം പുറത്തിറങ്ങാൻ കൂട്ടാക്കാതിരുന്ന ബോബിയുടെ കേസ് വീണ്ടും പരിഗണിക്കുന്നതിനിടയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ കടുത്ത ഭാഷയില്‍ വിമർശനം ഉന്നയിച്ചത്. വേണ്ടി വന്നാല്‍ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യം റദ്ദാക്കാൻ പോലും കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ബോബി ഇനിയും നാടകം കളിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാത്തതില്‍ ബോബി ചെമ്മണ്ണൂർ പുതിയ കഥ മെനയാൻ ശ്രമിക്കുകയാണോയെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ ചോദിച്ചു. ‘വേണ്ടി വന്നാല്‍ ജാമ്യം റദ്ദാക്കും. കോടതിയെ അപമാനിക്കാൻ ശ്രമിക്കുകയാണോ. മറ്റ് തടവുകാരുടെ വക്കാലത്ത് ബോബി ഏറ്റെടുക്കേണ്ട. മുകളില്‍ മറ്റാരും ഇല്ലെന്നാണോ ബോബിയുടെ വിചാരം. ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാൻ പോലും ഉത്തരവിടാൻ കഴിയും.
മാദ്ധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് കോടതിക്ക് അറിയാം. അവസരം വന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനോട് രണ്ടാഴ്ചയ്ക്കുളളില്‍ കേസിന്റെ കുറ്റപ്പത്രം സമർപ്പിക്കാൻ നിർദ്ദേശിക്കുമെന്നും ഒരു മാസം കൊണ്ട് വിചാരണ പൂർത്തിയാക്കുകയും ചെയ്യും. ബോബിയെ പോലുളളവരെ കൈകാര്യം ചെയ്യാൻ കോടതിക്കറിയാം,ബോബിക്കായി മുതിർന്ന അഭിഭാഷകനായ ബി രാമൻപിളള ഹർജി സമർപ്പിച്ചതുകൊണ്ട് മാത്രമാണ് ഇന്നലെ കേസ് ആദ്യം പരിഗണിച്ചത്’- ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, ജാമ്യ ഉത്തരവ് ലഭിച്ചിട്ടും കഴിഞ്ഞ ദിവസം ബോബി ചെമ്മണ്ണൂർ ജയിലില്‍ നിന്ന് പുറത്തിറങ്ങാത്തതില്‍ എത്രയും വേഗം വിശദീകരണം നല്‍കാൻ അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്, കേസിന്റെ വാദം 12 മണിക്ക് വീണ്ടും നടക്കും.

















