മുംബൈ:മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഗുരുതര ആരോപണവുമായി ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വോട്ടർപട്ടികയിൽ വൻതോതിൽ കൂട്ടിച്ചേർക്കൽ നടന്നതിൽ നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കൊണ്ട് രാഹുൽ ചൂണ്ടിക്കാട്ടി. ബെലഗാവിൽ നടന്ന പ്രവർത്തകസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടർ പട്ടികയിൽ വലിയതോതിൽ മാറ്റം സംഭവിച്ചു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം 72 ലക്ഷം പുതിയ വോട്ടർമാരെയാണ് പുതിയതായി ചേർത്തത്. വോട്ടുകൾ ചേർത്തിയ 112 നിയമസഭാ മണ്ഡലങ്ങളിൽ 108-ഉം ബി.ജെ.പി. വിജയിച്ചു. എവിടെയോ എന്തോ കുഴപ്പമുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും രാഹുൽ പറഞ്ഞു.
അതേസമയം, നേരത്തെ കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾക്ക് കഴിഞ്ഞ ദിവസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി പറഞ്ഞിരുന്നു. വോട്ടർപട്ടികയിൽ നിർബന്ധിതമായി പേര് നീക്കംചെയ്യലോ പേരു ചേർക്കലോ ഉണ്ടായിട്ടില്ല. വൈകുന്നേരം അഞ്ചിന് പുറത്തുവിട്ട വോട്ടെടുപ്പ് കണക്കും അന്തിമ കണക്കും താരതമ്യം ചെയ്യുന്നത് ശരിയല്ല. മഹാരാഷ്ടയിലെ 50 നിയമസഭാ മണ്ഡലങ്ങളിൽ ശരാശരി 50,000 വോട്ടർമാരെ വീതം അധികമായി ചേർത്തെന്ന കോൺഗ്രസിന്റെ ആരോപണം വഴിതെറ്റിക്കുന്നതും വസ്തുതപ്പിഴവുള്ളതുമാണെന്നും കമ്മിഷൻ പ്രതികരിച്ചു.

















