എം ടി വാസുദേവൻ നായരുടെ മരണം മുന്നില്‍കണ്ട് ചരമക്കുറിപ്പുകള്‍ തയ്യാറാക്കിവച്ച പത്രങ്ങള്‍ അവ പുറത്തുവിടാനാകാതെ തത്രപ്പാടില്‍. ക്രിസ്മസ് കാരണം ഓഫീസുകള്‍ അവധി ആയിരുന്നതിനാല്‍ ഇന്ന് പത്രമിറക്കാൻ കഴിയില്ല എന്നത് തന്നെ പ്രശ്നം. ലൈവ് റിപ്പോർട്ടിങ് വഴി ചാനലുകള്‍ കളം പിടിക്കുമ്ബോള്‍, നേരത്തെ തയ്യാറാക്കിയ സപ്ലിമെൻ്റുകള്‍ സോഷ്യല്‍ മീഡിയ വഴിയും മറ്റും പുറത്തുവിട്ട് ക്ഷീണം തീർക്കാൻ ശ്രമിക്കുകയാണ് പ്രമുഖ പത്രങ്ങള്‍.
ഈ സാഹചര്യത്തെ മറികടക്കാൻ വഴിതേടുകയാണ് പത്രവ്യവസായത്തിലെ പ്രമുഖർ. തിടുക്കത്തില്‍ സപ്ലിമെൻ്റ് തയ്യാറാക്കി പത്രം പോലെ തന്നെ രാവിലെ വിതരണം ചെയ്യാൻ ആലോചിച്ചെങ്കിലും ഒരിടത്തും ഏജൻ്റുമാരെ കിട്ടാത്ത അവസ്ഥയാണ്. എണ്ണിച്ചുട്ട അപ്പംപോലെ കിട്ടുന്ന ഏതാനും അവധികള്‍ മുൻപേ പ്ലാൻചെയ്ത് ഉപയോഗിക്കുന്ന ഏജൻ്റുമാർ മിക്കവാറും പേർ, മറ്റ് പല കാര്യങ്ങള്‍ക്കായി പോയിക്കഴിഞ്ഞെന്ന് മനസിലായി. അതിനാല്‍ രാവിലത്തെ വിതരണം നടക്കില്ല.
ഉച്ചയോടെ കോഴിക്കോട് നഗരത്തില്‍ മാത്രം സപ്ലിമെൻ്റിറക്കി സ്വന്തം സർക്കുലേഷൻ സ്റ്റാഫിനെ കൊണ്ട് വിതരണം ചെയ്യിക്കാനാണ് രാത്രി വൈകി മനോരമ പദ്ധയിട്ടത്. സ്വന്തം ലൈബ്രറി ശേഖരം ഉപയോഗിച്ച് മുൻപേ തയ്യാറാക്കി വച്ച ആദരാഞ്ജലി വീഡിയോ തല്‍ക്കാലം സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടു. അതേസമയം ഒരുപടി കൂടി കടന്ന് മുൻകൂറായി ഇ-പേപ്പർ തയ്യാറാക്കി വച്ചിരുന്നു മാതൃഭൂമി. മരണവിവരം പുറത്തുവന്നതിന് പിന്നാലെ ഇത് സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്.
മരണം റിപ്പോർട്ട് ചെയ്യാൻ കിടമത്സരമോ?
എംടിയുടെ മരണം റിപ്പോർട്ട് ചെയ്യാൻ കഴുകൻമാരെ പോലെ മാധ്യമങ്ങള്‍ വട്ടമിട്ടിരിക്കുന്നു എന്ന വിമർശനം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നു. അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞ ആശുപത്രിക്ക് മുന്നില്‍ തമ്ബടിച്ച ചാനല്‍ പ്രവർത്തകരുടെ ഫോട്ടോകള്‍ വച്ചായിരുന്നു ഇത്. എന്നാലിത് പുതിയ കാര്യമല്ലെന്ന് ഏത് സാധാരണക്കാർക്കും ഇന്നറിയാം. അതേസമയം മരണങ്ങള്‍ ആദ്യം റിപ്പോർട്ട് ചെയ്യാനുള്ള കിടമത്സരം ചാനലുകളെ വല്ലാത്ത പരിഹാസ്യമായ നിലയിലേക്ക് കൊണ്ടെത്തിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. അതിന് പക്ഷെ ഫീല്‍ഡില്‍ ജോലിചെയ്യുന്ന റിപ്പോർട്ടർമാരുടെ ഫോട്ടോയെടുത്ത് അപമാനിക്കുന്നത് കൊണ്ട് ഫലമില്ലെന്ന് മാത്രം.

















