ജനം പുതിയ കാർ വാങ്ങുന്നതിന്റെ നേട്ടം സർക്കാരിനും കിട്ടുന്നുണ്ട്. ഈ വർഷം പുതിയ സ്വകാര്യ നാലുചക്രവാഹനങ്ങളില്‍നിന്ന് റോഡ് നികുതിയായി 2382 കോടി രൂപയാണ് ഖജനാവിലെത്തിയത്.’എല്ലാവരും കാറില്‍ കയറിപ്പോകേണ്ട ആവശ്യമുണ്ടോ എന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ കഴിഞ്ഞദിവസം പൊതുസമ്മേളനത്തില്‍ ചോദിച്ചിരുന്നു.
പാളയം ഏരിയാ സമ്മേളനത്തിന് വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് പന്തല്‍ കെട്ടിയതിന് കേസെടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നികുതിയില്‍ പകുതിയും സ്വകാര്യവാഹനങ്ങളില്‍നിന്ന് റോഡ് നികുതിയിനത്തില്‍ 2024-ല്‍ ഇതുവരെ 5869 കോടി രൂപ വരുമാനമുണ്ടായതില്‍ 2382 കോടിയും കാറുകള്‍ ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോർ വെഹിക്കിള്‍ (എല്‍.എം.വി.) വിഭാഗത്തില്‍നിന്നാണ്. 1.90 ലക്ഷം വാഹനങ്ങള്‍ ഈ വിഭാഗത്തില്‍ ഒരോ വർഷവും നിരത്തിലിറങ്ങുന്നുണ്ട്.
40.37 ലക്ഷം സ്വകാര്യ നാലുചക്രവാഹനങ്ങളാണുള്ളത്. ആകെയുള്ള 1.80 കോടി വാഹനങ്ങളില്‍ 1.61 കോടിയും സ്വകാര്യ ആവശ്യത്തിനുള്ളതാണ്. ഇതില്‍ 1.17 കോടി ഇരുചക്രവാഹനങ്ങളുണ്ട്. റോഡുനികുതിക്കുപുറമേ ഇൻഷുറൻസിന് ഉള്‍പ്പെടെയുള്ള ജി.എസ്.ടി., സെസ്സ് എന്നിങ്ങനെയും സർക്കാരിന് വരുമാനമുണ്ട്
ജി.എസ്.ടി.ക്കും റോഡ് ടാക്സ്
വാഹനത്തിന് ചുമത്തുന്ന നികുതിക്ക് (ജി.എസ്.ടി) കൂടി സംസ്ഥാനത്ത് റോഡ് ടാക്സ് ഈടാക്കുന്നുണ്ട്. അതേസമയം, കേന്ദ്രസർക്കാരിന്റെ ഭാരത് രജിസ്ട്രേഷൻ സംവിധാനത്തില്‍ വാഹനത്തിന്റെ അടിസ്ഥാന വില (എക്സ്ഷോറൂം) അടിസ്ഥാനമാക്കിയാണ് നികുതി.
വരുമാനം 22,518 കോടി
2020-നുശേഷം പുതിയ വാഹനങ്ങളില്‍നിന്ന് സംസ്ഥാനസർക്കാരിന് ലഭിച്ചത് 22,518 കോടി രൂപയാണ്. റോഡ് വികസനത്തില്‍ പിന്നാക്കമാണെങ്കിലും സ്വകാര്യകാറുകള്‍ക്ക് രാജ്യത്ത് ഏറ്റവും ഉയർന്ന നികുതി (22 ശതമാനം) ഈടാക്കുന്നതും കേരളത്തിലാണ്. 15 വർഷത്തേക്കുള്ള റോഡ് നികുതി ഒറ്റത്തവണയായി വാങ്ങും. ഒരു വർഷം ശരാശരി ഏഴരലക്ഷം വാഹനങ്ങള്‍ രജിസ്റ്റർചെയ്യുന്നുണ്ട്.






