അമേരിക്കയുടെ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ വീട്ടില്‍ കാമുകിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട സീക്രട്ട് സർവീസ് ഏജന്റിനെ ജോലിയില്‍ നിന്ന് പുറത്താക്കി. ഹവായിലെ കടല്‍ത്തീരത്തെ വസതിയില്‍ വച്ചാണ് വാരാന്ത്യ ആഘോഷത്തിന്റെ ഭാഗമായി സെക്സിലേർപ്പെട്ടത്. ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയുടെ ടോയ്‌ലറ്റില്‍ വച്ചായിരുന്നു ശാരീരികബന്ധം. ഈ സമയം ഒബാമയോ ഭാര്യയോ സ്ഥലത്തുണ്ടായിരുന്നില്ല.
ഒബാമയുടെയും കുടുംബത്തിന്റെയും സുരക്ഷാ ചുമതലയുളള സീക്രട്ട് സർവീസ് ഏജന്റാണ് നടപടി നേരിട്ടത്. അധികാര ദുർവിനിയോഗം, ദേശ സുരക്ഷ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2022 ലാണ് സംഭവം നടന്നതെങ്കിലും കാമുകിയുടെ ഓർമ്മക്കുറിപ്പ് പുസ്തകരൂപത്തില്‍ അടുത്തിടെ പുറത്തുവന്നതോടെയാണ് വിവരം പുറത്തറിഞ്ഞതും നടപടി ഉണ്ടായതും. വിവാഹമോചിതനാണെന്ന് പറഞ്ഞാണ് യുവതിയുമായി ഇയാള്‍ അടുത്തതും ശാരീരിക ബന്ധത്തിലേർപ്പെട്ടതും. എന്നാല്‍ ഇയാള്‍ വിവാഹിതനാണെന്നാണ് വ്യക്തമായത്. കള്ളം പറഞ്ഞ് തന്നെ വഞ്ചിച്ചു എന്നാരോപിച്ചായിരുന്നു യുവതി ബന്ധം അവസാനിപ്പിച്ചത്.
‘അണ്ടർ കവർ ഹാർട്ട് ബ്രേക്ക് എ മെമ്മോയർ ഒഫ് ട്രസ്റ്റ് ആൻഡ് ട്രോമ’ എന്ന പുസ്തകത്തില്‍ ഇതുള്‍പ്പെടെ നിരവധി സുരക്ഷാ വീഴ്ചകളെപ്പറ്റിയുള്ള വിശദാംശങ്ങള്‍ ഉണ്ട്. മിഷേലിന്റെ ടോയ്‌ലറ്റില്‍ വച്ച് സെക്സിലേർപ്പെടുന്നതിന്റെ പ്രശ്ന സാദ്ധ്യത കാമുകനെ ധരിപ്പിച്ചപ്പോള്‍ പുറത്താരും ഇക്കാര്യം അറിയില്ലെന്നും അറിഞ്ഞാല്‍ത്തന്നെ തനിക്കെതിരെയായിരിക്കും നടപടിയുണ്ടാവുക എന്ന ഉത്തമബോദ്ധ്യത്തോടെയായിരുന്നു കാമുകന്റെ പ്രവൃത്തികള്‍ എന്നും യുവതി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബർ 28 നാണ് പുസ്തകം പുറത്തിറങ്ങിയത്.
സംഭവത്തെക്കുറിച്ച് അറിഞ്ഞയുടൻ രഹസ്വാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. സത്യമാണെന്ന് കണ്ടെത്തിയതോടെ ആദ്യം സസ്പെൻഡുചെയ്തു. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് പിരിച്ചുവിട്ടത്. ഇയാള്‍ക്കെതിരെ ഇനിയും നടപടികള്‍ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്.

















