ബെംഗളുരുവില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം. ബെംഗളൂരുവില്‍ ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്ന മൂര്യാട് അടിയറപ്പാറയിലെ സ്നേഹാലയത്തില്‍ എ.സ്നേഹ രാജൻ(35) കഴിഞ്ഞ ദിവസമാണ് മരിച്ചത്.
സ്നേഹ മരിച്ച വിവരം തിങ്കളാഴ്ചയാണ് ഭർത്താവ് പത്തനംതിട്ട സ്വദേശിയായ ഹരി എസ്.പിള്ള സ്നേഹയുടെ വീട്ടുകാരെ വിളിച്ച് അറിയിക്കുന്നത്. പ്രത്യേകിച്ച് അസുഖങ്ങളൊന്നും സ്നേഹയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ സർജാപുർ പോലീസ് കേസെടുത്തു.
വർഷങ്ങളായി ബെംഗളൂരൂവിലാണ് സ്നേഹ താമസിക്കുന്നത്. ഭർത്താവ് ഹരിയും ഐ.ടി. മേഖലയിലാണ് ജോലിചെയ്യുന്നത്. മകൻ ശിവാങ്ങും ഇവർക്കൊപ്പമുണ്ട്. തിങ്കളാഴ്ച പുലർച്ചെ അമിതമായ ഛർദിയെ തുടർന്ന് സ്നേഹയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നും തുടർന്ന് മരണപ്പെട്ടെന്നും പറഞ്ഞ് ഹരി സ്നേഹയുടെ ബന്ധുക്കളെ ഫോണില്‍ വിളിക്കുകയായിരുന്നു.
എന്നാല്‍, മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ സർജാപുർ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്നേഹയും ഹരിയും തമ്മില്‍ ഇടയ്ക്കിടെ വാക്ക് തർക്കമുണ്ടാവാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. കുടുംബാംഗങ്ങള്‍ ഇടപെട്ട് ഒത്തുതീർപ്പാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഭർത്താവുമായുണ്ടായ വഴക്ക് സംബന്ധിച്ച് സ്നേഹ മരണത്തിന് തലേ ദിവസം ബന്ധുക്കളെ അറിയിച്ചിരുന്നെന്നും പറയുന്നു. വിമുക്തഭടൻ രാജൻ ആലക്കാട്ടിന്റെയും സുലോചനയുടേയും മകളാണ് സ്നേഹ. മഡിവാള മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച പുലർച്ചെ വീട്ടില്‍ എത്തിച്ച സ്നേഹയുടെ മൃതദേഹം രാവിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

















