നിയുക്ത അമേരിക്കൻ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പലതരം വിവാദങ്ങളാണ് അനുദിനം ഉയര്‍ന്നുവന്നത്. അതില്‍ തന്നെ വലിയ ചര്‍ച്ചയാവുകയാണ് പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജില്‍ ബൈഡന്റെ ചായ സല്‍ക്കാര ക്ഷണം നിരസിച്ച മെലാനിയ ട്രംപിന്റെ നടപടി. വെറുമൊരു ചായ സല്‍ക്കാരമല്ല മെലാനിയ വേണ്ടെന്ന് വച്ചത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെയും അധികാര കൈമാറ്റത്തിന്റെയും ഭാഗമായി തുടരുന്ന കീഴ്വഴക്കമാണെന്നതാണ് വിവാദങ്ങള്‍ക്ക് കാരണം.
അമേരിക്കന്‍ പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഓഫീസിന്റെ ഭാഗമായ ഓവല്‍ ഓഫീസില്‍ നിലവിലുള്ള പ്രസിഡന്റ് നിയുക്ത പ്രസിഡന്റിന് സല്‍ക്കാരം ഒരുക്കും. ചടങ്ങില്‍ പ്രഥമ വനിത നിയുക്ത പ്രഥമ വനിതയ്ക്ക് ചായ നല്‍കും. സമാധാന പരമായ അധികാര കൈമാറ്റം ഉറപ്പാക്കുന്നതിന്റെ പ്രതീകമായാണ് ഈ ചടങ്ങ് നടക്കുന്നത്. എന്നാല്‍, ബൈഡനയെും ഭാര്യയെയും കാണാൻ താല്‍പര്യമില്ലെന്ന് മെലാനിയ അറിയിച്ചതായാണ് അമേരിക്കൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതിന് തക്കതായ കാരണങ്ങളും മെലാനിയ നിരത്തിയതായി സ്വകാര്യ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇത് പ്രകാരം, തന്റെ അടിവസ്ത്രങ്ങള്‍ സൂക്ഷിച്ച ഇടങ്ങളില്‍ പോലും ചികഞ്ഞ് പരിശോധന നടത്താൻ ജില്ലിന്റെ ഭര്‍ത്താവ് ബൈഡൻ എഫ്ബിഐയെ നിയോഗിച്ചുവെന്ന് മെലാനിയ പറഞ്ഞതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നേരത്തെ ഒബാമ ട്രംപിന് അധികാര കൈമാറ്റം നടത്തിയപ്പോഴാണ് അവസാനമായി ഈ ചടങ്ങ് നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം അംഗീകരിക്കാതെ, താനാണ് ജയിച്ചതെന്ന് ട്രംപ് പ്രഖ്യാപിച്ചതിനാല്‍ ഈ ചടങ്ങ് നടന്നിരുന്നില്ല.
ബൈഡൻ അധികാരത്തിലെത്തിയതിന് പിന്നാലെ നടന്ന ട്രംപിനെതിരായ അന്വേഷണത്തിനിടെ പ്രസിഡന്റ് ബൈഡൻ അധികാരപ്പെടുത്തിയ എഫ്ബിഐ സംഘം ട്രംപും മെലാനിയയം താമസിച്ചിരുന്ന മാർ-എ-ലാഗോയില്‍ റെയ്ഡ് നടത്തിയരുന്നു. ഈ വിവാദ റെയ്ഡിലെ അതൃപ്തിയാണ് ബൈഡനെയും ഭാര്യയെയും കാണാൻ താല്‍പ്പര്യമില്ലെന്ന മെലാനിയയുടെ നിലപാടിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. മെലാനിയയെ അനുനയിപ്പിക്കാൻ നീക്കങ്ങള്‍ നടക്കുന്നുവെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു..

















