
വിമാനത്താവളങ്ങളില്‍ ചായക്കും സ്നാക്സിനും ഉള്‍പ്പെടെ അമിത വില ഈടാക്കുന്നതിന് അറുതി വരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍. വിമാനത്താവങ്ങളില്‍ ഇനി മുതല്‍ ചായക്കും കാപ്പിക്കും സ്‌നാക്‌സിനും സാധാരണ വില മാത്രം. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഇടപെടല്‍. ഇതോടെ അഡ്വ. ഷാജിയുടെ ഒറ്റയാള്‍ പോരാട്ടം വിജയമാവുകയാണ്.
2019 മാർച്ചിലാണ് വിഷയത്തില്‍ അഡ്വ. ഷാജി പോരാട്ടം ആരംഭിക്കുന്നത്. ഡല്‍ഹിയിലേക്കുളള യാത്രയ്ക്കായി നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിയതായിരുന്നു അഡ്വ. ഷാജി കോടങ്കണ്ടത്ത്. വിമാനത്താവളത്തില്‍ നിന്നും ചായ കുടിച്ചപ്പോള്‍ ബില്‍ വന്നത് 150 രൂപ. മറ്റ് സ്റ്റാളിലും വില മാറ്റമില്ല. കട്ടൻചായയ്ക്ക് 100 രൂപയായിരുന്നു വില. ചെറിയൊരു കപ്പിലെ ചൂടുവെള്ളത്തിനും ടീ ബാഗിനുമാണ് ആ വില ഈടാക്കിയിരുന്നത് എന്നത് അഡ്വ. ഷാജിയെ നിരാശനാക്കി.
വർഷങ്ങളായി വിമാനത്താവളത്തിലെത്തുന്ന ഇന്ത്യക്കാരും വിദേശികളുമായ യാത്രക്കാർ കൊള്ളവിലക്കാണ് ചായ കുടിച്ചിരുന്നത്. ഈ പകല്‍ക്കൊള്ളയ്ക്ക് അറുതി വരുത്തണമെന്ന ദൃഢനിശ്ചയമെടുത്താണ് വിമാനത്തില്‍ കയറിയത്. ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വ്യോമയാന മന്ത്രാലയത്തിനും പരാതി നല്‍കി. ഈ വിഷയത്തില്‍ സുപ്രീം കോടതി വരെ പോയി. എന്നാല്‍ കേന്ദ്രസർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി പറഞ്ഞു.
ഒടുവില്‍ രണ്ടാഴ്ച മുൻപാണ് വർഷങ്ങള്‍ നീണ്ട പോരാട്ടത്തിന് നീതി ലഭിച്ചത്. എയർപോർട്ട് അതോറിറ്റി എല്ലാ വിമാനത്താവളങ്ങളിലേക്കും നിർദ്ദേശം നല്‍കി. ചായ 15 രൂപ, കാപ്പി 20, സ്‌നാക്‌സ് 15. നെടുമ്ബാശേരിയിലും വില ക്രമീകരിച്ചെന്ന് സിയാല്‍ വ്യക്തമാക്കി. വെബ്‌സൈറ്റ് വഴിയും യൂ ട്യൂബില്‍ കാണുന്നവരും ഷാജിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ്. ചായ 150,കട്ടൻ ചായ 100 എന്ന കൊള്ള വിലയില്‍ നിന്നും ചായ 15, കാപ്പി 20, സ്നാക്സ് 15 എന്ന ന്യായമായ നിരക്കായിരിക്കും ഇനി മുതല്‍ വിമാനത്താവളങ്ങളിലുണ്ടാവുക.