ചേലക്കരയില്‍ കെ രാധാകൃഷ്ണൻ എം പി പ്രചരണ രംഗത്ത് സജീവമല്ലെന്ന് സ്ഥാനാർത്ഥി യു ആർ പ്രദീപിന്റെ പരാതി. മണ്ഡലം കണ്‍വെൻഷനില്‍ പങ്കെടുക്കാൻ മുഖ്യമന്ത്രി ചേലക്കരയില്‍ എത്തിയപ്പോഴാണ് യു ആർ പ്രദീപ് പ്രശ്നം അവതരിപ്പിച്ചത്.
പ്രചാരണ രംഗത്തെ കെ രാധാകൃഷ്ണന്റെ അസാന്നിധ്യം മനോവിഷമം ഉണ്ടാക്കുന്നെന്നായിരുന്നു പ്രദീപിന്റെ പരാതി. തൊട്ടടുത്ത ദിവസം മുതല്‍ കെ രാധാകൃഷ്ണൻ മണ്ഡല പര്യടനത്തില്‍ സജീവമാവുകയും ചെയ്തു. എന്നാല്‍ വാർത്ത പിന്നീട് യു ആർ പ്രദീപ് തള്ളി. പരാതി ഇല്ലെന്നും, മാധ്യമങ്ങള്‍ ഉപദ്രവിക്കരുതെന്നും പ്രതികരണം.
യു ആർ പ്രദീപിന്റെ രണ്ടാംഘട്ട പ്രചരണം സജീവമായി മുന്നോട്ടു പോവുകയാണ്. യുവാക്കളെ അണിനിരത്തി നാളെ ഇരുചക്ര വാഹന പ്രചരണ ജാഥ നടത്തും. കെ മുരളീധരൻ അടക്കമുള്ള യുഡിഎഫിലെ പ്രധാന നേതാക്കള്‍ നാളെ രമ്യ ഹരിദാസന് വേണ്ടി മണ്ഡലത്തിലെത്തുന്നുണ്ട്. കേന്ദ്ര മന്ത്രിമാരും നേതാക്കളുമടങ്ങുന്ന സംഘം എൻഡിഎ സ്ഥാനാർത്ഥി കെ ബാലകൃഷ്ണന്റെ പ്രചരണ രംഗത്തും സജീവമാണ്.
അതേസമയം, വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗം സജീവമായി . കൂടുതല്‍ നേതാക്കള്‍ അടുത്ത ദിവസങ്ങളിലായി മണ്ഡലത്തിലെത്തും. നാളെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും, അടുത്ത ദിവസങ്ങളിലായി ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസിന് വേണ്ടി രാജീവ് ചന്ദ്രശേഖർ, സുരേഷ് ഗോപി എന്നിവരും വയനാട് മണ്ഡലത്തില്‍ ഉണ്ടാകും. എല്‍ഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ പ്രചരണത്തിനായി മുഖ്യമന്ത്രി 6 നാണ് മണ്ഡലത്തില്‍ എത്തുക. പ്രിയങ്ക ഗാന്ധി രാഷ്ട്രീയം സംസാരിക്കാൻ തയ്യാറാകണമെന്നാണ് സത്യൻ മൊകേരിയുടെ ആവശ്യം.









