പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ ചൊല്ലി പരസ്യ പ്രതികരണവുമായി കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ ഡോക്ടർ സരിൻ ഇന്ന് മാധ്യമങ്ങളെ കണ്ടിരുന്നു. പ്രതിപക്ഷ നേതാവിനെയും, പാലക്കാട് മുൻ എംഎൽഎയും നിലവിൽ വടകര എംപിയുമായ ഷാഫി പറമ്പിലിനെയും കുറ്റപ്പെടുത്തിയാണ് സരിൻ മാധ്യമങ്ങളോട് സംസാരിച്ചത്. ഇതിന് വലിയ മാധ്യമ പ്രാധാന്യം ലഭിക്കുകയും കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി എന്ന നിലയിൽ വാർത്തകൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു.
സരിന്റെ വെളിപ്പെടുത്തലുകൾക്കും ആരോപണങ്ങൾക്കും പിന്നാലെ സജീവമായത് മറ്റൊരു വാർത്തയാണ്. തിരുവനന്തപുരത്ത് രാഹുൽ മാങ്കൂട്ടം കാണാൻ എത്തുന്നത് അറിഞ്ഞ് ചാണ്ടി ഉമ്മൻ എംഎൽഎ പുതുപ്പള്ളി ഹൗസിൽ നിന്നും മാറിനിന്നു എന്നതായിരുന്നു ആദ്യ വാർത്ത. രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ ചാണ്ടി അതൃപ്ത്തൻ ആണെന്നും വാർത്തകൾ പുറത്തുവന്നു. അല്പനേരം കഴിഞ്ഞപ്പോൾ ഒരു പടി കൂടി കടന്ന് ഉമ്മൻചാണ്ടിയുടെ കല്ലറയിൽ തനിക്കൊപ്പം എത്തണം എന്ന രാഹുലിന്റെ അഭ്യർത്ഥന ചാണ്ടി നിരാകരിച്ചു എന്ന ബ്രേക്കിംഗ് ന്യൂസ് ചില ചാനലുകൾ പുറത്തുവിട്ടു.
എന്നാൽ വ്യാജ പ്രചരണങ്ങൾ എല്ലാം അസ്ഥാനത്താക്കിക്കൊണ്ട് കോട്ടയത്തെ കോൺഗ്രസ് ഗ്രൂപ്പുകളിൽ ഇപ്പോൾ നിറയുന്നത് രാഹുൽ മാങ്കൂട്ടം നാളെ രാവിലെ പുതുപ്പള്ളിയിൽ എത്തുമ്പോൾ കൃത്യം 9 മണിക്ക് തന്നെ പരമാവധി പ്രവർത്തകർ അവിടെ അണിചേരണമെന്ന ചാണ്ടിയുടെ ആഹ്വാനമാണ്. ടെക്സ്റ്റ് രൂപത്തിലുള്ള സന്ദേശം കൂടാതെ ചാണ്ടിയുടെ ശബ്ദ സന്ദേശവും ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. ഇത് പുറത്തുവന്നതോടുകൂടി വ്യാജവാർത്തകൾ എല്ലാം അസ്ഥാനത്തായി. ചാണ്ടിയുടെ ശബ്ദ സന്ദേശം ചുവടെ കേൾക്കാം.
ചാണ്ടി ഉമ്മൻ പങ്കുവെച്ച സന്ദേശം
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റും പാലക്കാട് സ്ഥാനാർത്ഥിയുമായ പ്രിയപ്പെട്ട ശ്രീ രാഹുൽ മാംങ്കൂട്ടത്തിൽ നാളെ (17/10/2024-വ്യാഴം) രാവിലെ 09:00 AM -ന് എൻ്റെ പിതാവിൻ്റെ കല്ലറയിൽ എത്തുന്നു. എല്ലാ സഹപ്രവർത്തകരും നിർബന്ധമായും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം,
അഡ്വ: ചാണ്ടി ഉമ്മൻ എം.എൽ.എ.

















