വ്യാജ പ്രചാരണങ്ങളുടെ മുനയൊടിച്ചുകൊണ്ട് പാലാ ജൂബിലി ആഘോഷങ്ങളെ കുറിച്ച് നിർണായ തീരുമാനങ്ങളുമായി തിരുന്നാൾ കമ്മിറ്റിയും രൂപതാ നേതൃത്ത്വവും. സാംസ്കാരിക ഘോഷയാത്രയും, ബൈബിൾ ടാബ്ലോയും, ടൂവീലർ ഫാൻസി ഡ്രസ്സും ഉൾപ്പെടെ എല്ലാവർഷവും ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പരിപാടികൾ ഇത്തവണയും ഉണ്ടാവും. പ്രധാന തിരുനാൾ ദിവസമായ ഡിസംബർ 8 ഞായറാഴ്ച ആയതിനാൽ ഞായറാഴ്ച ആചരണത്തിന് തടസ്സമില്ലാത്ത രീതിയിൽ പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഡിസംബർ 7 ശനിയാഴ്ചയാണ് ആഘോഷ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത് എന്ന വ്യത്യാസം മാത്രമാണ് ഉള്ളത്. ഡിസംബർ 7 ശനിയാഴ്ച രാവിലെ മരിയൻ റാലിയും ഉച്ചതിരിഞ്ഞ് രണ്ടര മണിക്ക് പതിവുള്ള മറ്റ് കലാസാംസ്കാരിക ആഘോഷ പരിപാടികളും ആരംഭിക്കുമെന്നാണ് തീരുമാനം.
ഈ തീരുമാനങ്ങൾ പുറത്തു വരുന്നതിനു മുന്നേ ജൂബിലി തിരുനാളിന്റെ ഭാഗമായുള്ള സാംസ്കാരിക ആഘോഷങ്ങൾ ഉപേക്ഷിക്കാൻ സഭയും, തിരുനാൾ കമ്മിറ്റിയും തീരുമാനമെടുത്തു എന്നും സാംസ്കാരിക ആഘോഷങ്ങൾ ഹൈന്ദവ ആചാരങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടതെന്നും വ്യാപകമായി വ്യാജ പ്രചരണങ്ങൾ നടന്നിരുന്നു. ഇത്തരത്തിലുള്ള വ്യാജ പ്രചാരങ്ങളുടെ മുഖം നഷ്ടപ്പെടുത്തുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ തീരുമാനങ്ങൾ. പാലായുടെ മതേതരത്വ മുഖം സംരക്ഷിക്കാൻ എല്ലാ കാലവും മുന്നിൽ നിന്നിരുന്ന സഭാ നേതൃത്വത്തെയും, രൂപത നേതൃത്വത്തെയും അപകീർത്തിപ്പെടുത്താനുള്ള വ്യാജ പ്രചാരകരുടെ ഗൂഡ നീക്കങ്ങളാണ് ഇതോടെ പരാജയപ്പെട്ടത് എന്നതും ആശ്വാസകരമാണ്.
കാട്ടുതീ പോലെ പടർന്ന വ്യാജ പ്രചരണങ്ങൾ
ഞായറാഴ്ച ആചരണം തടസ്സപ്പെടാതെ തിരുനാളിന്റെ ഭാഗമായുള്ള സാംസ്കാരിക ആഘോഷങ്ങൾ നടത്തുന്നതിനുള്ള ആലോചനയും, ചില പരിപാടികളുടെ നടത്തിപ്പിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാൻ ഉള്ള ആലോചനകളും ആണ് മുൻ കമ്മിറ്റികളിൽ നടന്നത്. എന്നാൽ ഇത് ചോർത്തിയെടുത്ത് ആഘോഷ പരിപാടികൾ മാറ്റിവെച്ചു എന്ന് ഒരു വ്യക്തിയുടെ നേതൃത്വത്തിൽ വ്യാജ പ്രചാരണങ്ങളുടെ ഘോഷയാത്രയാണ് പിന്നീട് ഉണ്ടായത്. തിരുനാൾ കമ്മിറ്റിയിലെ രണ്ട് അംഗങ്ങളെ വ്യക്തിപരമായും, അവരുടെ കുടുംബാംഗങ്ങളെയും താറടിക്കുന്ന രീതിയിലും വാർത്തകൾ സൃഷ്ടിക്കപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ഈ വാർത്തകൾ പാലായുടെ മതേതര മുഖത്തിന് തന്നെ കളങ്കം ഏൽപ്പിക്കുന്നതായിരുന്നു. വ്യാജവാർത്തകളെ കുറിച്ച് തിരുനാൾ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം വന്നതിനുശേഷം വാർത്തകൾ തുടർച്ചയായി പ്രത്യക്ഷപ്പെട്ടിരുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
വ്യാജ പ്രചാരകനെതിരെ കലാപ ശ്രമത്തിന് കേസ്
തങ്കച്ചൻ പാലാ എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് വ്യാപകമായ വ്യാജ/ അപകീർത്തി പ്രചരണങ്ങൾ നടന്നത്. തിരുനാൾ കമ്മിറ്റിയിലെ അംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പാലാ പോലീസ് കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 192, കേരള പോലീസ് ആക്ടിലെ 120 (o) എന്നീ വകുപ്പുകൾ ആണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കലാപം ലക്ഷ്യമിട്ട് പ്രകോപനം സൃഷ്ടിക്കുക, സമൂഹത്തിന് ശല്യമാകുന്ന പ്രചരണങ്ങൾ നടത്തുന്ന എന്നീ കുറ്റങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകൾ ആണിത്. ഇയാളെ വരും ദിവസങ്ങളിൽ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്. വ്യാജപ്രചരണത്തിനായി ഇയാൾ ഉപയോഗിച്ച പല വാട്സ്ആപ്പ് ഗ്രൂപ്പുകളുടെയും അഡ്മിന്മാരും തങ്ങൾക്കെതിരെ കേസ് വരുമോ എന്ന ആശങ്കയിലാണ്.

















