കാലാനുവർത്തിയായി ഇന്നും തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്ന, മലയാളത്തിന്റെ എവര്ഗ്രീന് ചിത്രമാണ് മണിച്ചിത്രത്താഴ്. മലയാളത്തിന്റെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം.അടുത്തിടെ ചിത്രം വീണ്ടും തിയേറ്ററുകളില്‍ റീ- റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ റീ റിലീസിന് വലിയ പിന്തുണയാണ് പ്രേക്ഷകർ നല്‍കിയത്.
31 വര്ഷത്തിന് ശേഷമാണ് ചിത്രം റീ റിലീസ് ചെയ്തത്. ആഗസ്റ്റ് 17 നായിരുന്നു ചിത്രത്തിന്റെ റീ റിലീസ്. ഡോള്ബി അറ്റ്മോസ് ശബ്ദത്തോടെ 4കെ റെസല്യൂഷനിലാണ് സിനിമ റീ- റിലീസ് ചെയ്തത്. മാറ്റിനി നൗവും ഇ4 എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം റീ- റിലീസ് ചെയ്തത്.
റീ-റിലീസില്‍ പുത്തൻ റെക്കോർഡ് ഇട്ടിരിക്കുകയാണ് മണിച്ചിത്രത്താഴ്. ആഗോളതലത്തില് 4.71 കോടി രൂപയാണ് ചിത്രം നേടിയത്. ഇതില് 3.15 കോടി രൂപയാണ് കേരളത്തില്‍ നിന്നും കളക്റ്റ് ചെയ്തത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും ഓവർസീസ് കളക്ഷനുമെല്ലാം ചേർന്ന് 1.56 കോടിയും ചിത്രം നേടി. ഇതോടെ മണിച്ചിത്രത്താഴിന്റെ ആജീവനാന്തകളക്ഷൻ 7.5 കോടിയായി.
ഫാസിലിന്റെ സംവിധാനത്തിലൊരുങ്ങിയ മണിച്ചിത്രത്താഴ് റിലീസ് ചെയ്തത് 1993ല്‍ ആണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രത്തെ കള്‍ട്ട് ക്ലാസിക് എന്നാണ് സിനിമാപ്രേമികള്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. മധു മുട്ടം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
മോഹൻലാല്‍, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവർ അരങ്ങ് തകർത്തപ്പോള്‍ ഗംഗ, നാഗവല്ലി എന്നിങ്ങനെ ഇരട്ട കഥാപാത്രങ്ങളായി ശോഭന പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ആ വർഷം മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ശോഭന നേടിയിരുന്നു. 1993ലെ ഏറ്റവും നല്ല ജനപ്രിയ ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി.
കന്നടയില്‍ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്നീ പേരുകളിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.






