ലക്ഷദ്വീപിൽ PESA നിയമം നടപ്പിലാക്കാൻ രാഷ്‌ട്രപതി ഭവൻ ഇടപെടുന്നു. ലക്ഷദ്വീപിൽ PESA 1996 Panchayat (Extension to Scheduled Areas) എന്ന നിയമം നടപ്പിലാക്കണമെന്ന ആവശ്യമുനയിച്ച് യുവ മോർച്ചാ സംസ്ഥാന അധ്യക്ഷൻ ശ്രീ. മഹദാ ഹുസൈൻ രാഷ്ട്രപതിക്ക് സമർപ്പിച്ച നിവേദനത്തിലാണ് രാഷ്‌ട്രപതി ഓഫീസിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. 1996 ൽ ഷെഡ്യൂൾഡ് ഏരിയകളിൽ പഞ്ചായത്തിന് കൂടുതൽ അധികാരങ്ങൾ നൽകികൊണ്ടുള്ള Panchayat ( Extension to Scheduled Areas ) Act 1996 എന്ന നിയമം ഇന്ത്യയിൽ ഒട്ടാകെ നിലവിൽ വന്നു. പക്ഷെ ഈ നിയമം ലക്ഷദ്വീപിൽ നടപ്പിലാക്കിയിട്ടില്ല. ഷെഡ്യൂൾഡ് ഏരിയകളിൽ സാധാരണ ജനങ്ങൾക്ക് അവരുടെ ഭരണ കാര്യങ്ങൾ തീരുമാനിക്കാനുള്ള കൂടുതൽ അധികാരങ്ങൾ പഞ്ചായത്തിനു നൽകുന്ന പ്രതേക നിയമമാണ് PESA 1996 Act.
പ്രസക്തി എന്ത്?
1950 ൽ ലക്ഷദ്വീപിനെ ഭരണഘടനാപരമായി ഷെഡ്യൂൾഡ് ഏരിയയുടെ അഞ്ചാം ഷെഡ്യൂളിൽ ഉൾപ്പെടുത്തികൊണ്ട് ബഹുമാനപെട്ട രാഷ്‌ട്രപതി വിജ്ഞാപനം പുറത്തിറക്കുകയുണ്ടായി. ഭരണഘടനാപരമായി രാജ്യത്തെ ഷെഡ്യൂൾഡ് ഏരിയകളായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങൾക്ക് വളരെ ഏറെ പ്രാധാന്യവും, ഇത്തരം പ്രദേശത്തെ ഭരണ കാര്യങ്ങൾ അവിടത്തെ ജനങ്ങൾക്ക് തീരുമാനിക്കുന്നതിനുള്ള പ്രത്യേക അവകാശങ്ങളും ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. എന്നാൽ ലക്ഷദ്വീപിൽ ഇന്നുവരെയായി ജനങ്ങൾക്ക് തങ്ങളുടെ ഭരണ കാര്യങ്ങൾ സ്വയം തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ഒരു നഗ്നമായ യാഥാർഥ്യമാണ്.
അധികാരം സാധാരണ ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കുന്നതിന് വേണ്ടിയാണ് പഞ്ചായത്തുകൾ രൂപം കൊണ്ടത്. എന്നാൽ ഷെഡ്യൂൾ ഏരിയയെന്ന പ്രതേക പദവിയും യൂണിയൻ ട്ടെറിട്ടറിയുമായ മിനി അസംബ്ലി പോലുമില്ലാത്ത ഈ പ്രദേശത്തിലെ ജനങ്ങൾക്ക് ഭരണ കാര്യങ്ങൾ തീരുമാനിക്കാനുള്ള യാതൊരുവിധ അവകാശങ്ങളും നാളിതുവരെ ലഭിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് യുവമോർച്ചാ സംസ്ഥാന അധ്യക്ഷൻ ശ്രീ മഹദാ ഹുസൈൻ ശ്രദ്ധേയമായ ഇടപെടൽ നടത്തിയിരിക്കുന്നത്.
യുവമോർച്ചാ ഇടപെടൽ
1950 മുതൽ ഷെഡ്യൂൾഡ് ഏരിയായി അംഗീകരിക്കപ്പെട്ട ലക്ഷദ്വീപിൽ PESA നിയമം നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് ലക്ഷദ്വീപ് യുവ മോർച്ചാ സംസ്ഥാന അധ്യക്ഷൻ മഹദാ ഹുസൈൻ രാഷ്ട്രപതിക്ക് നിവേദനം സമർപ്പിച്ചത്. ഈ വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്റ്റേറ്ററിനും, കേന്ദ്ര പഞ്ചായത്ത് മന്ത്രാലയത്തിനും നിർദേശം നൽകിയിരിക്കുകയാണ് രാഷ്ട്രപതി ഓഫീസ്. ഈ നിയമം ലക്ഷദ്വീപിൽ നടപ്പാവുന്നതോടെ ദ്വീപിലെ ഒറ്റയാൾ ഭരണത്തിനും, ഉദ്യോഗസ്ഥ ഭരണത്തിനും തിരശീല വീഴുകയും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് ഭരണ സംവിധാനത്തിൽ മുഖ്യമായ സ്ഥാനം ലഭിക്കുകയും പ്രാദേശിക ജനങ്ങളുടെ വികാരങ്ങൾ ഉൾക്കൊണ്ട് ഭരിക്കാൻ കഴിയുന്ന ഒരു പഞ്ചായത്ത് ഭരണ സംവിധാനം നിലവിൽ വരുമെന്നുമാണ് ശ്രീ. മഹദാ ഹുസൈന്റെ പ്രതികരണം.










