നടൻ നിവിൻ പോളിക്കെതിരെ പരാതി നല്‍കിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് കേസ്. 12 യൂട്യൂബർമാർക്കെതിരെയാണ് എറണാകുളം ഊന്നുകല്‍ പൊലീസ് കേസെടുത്തത്.യുവതിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം വിശദമായി ഇന്ന് രേഖപ്പെടുത്തുനാരിക്കവേയാണ് ഇത്തരത്തിലൊരു സംഭവം.
കഴിഞ്ഞ ദിവസം യുവതിയെ ആലുവയിലെ റൂറല്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ദുബായില്‍ വെച്ച് പീഡിപ്പിച്ചതായി യുവതി പറഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ ആയിരുന്നു താൻ എന്നാണ് നിവിന്റെ വാദം. എന്നാല്‍ ഉറക്കപ്പിച്ചിലാണ് താൻ മാധ്യമങ്ങളിലൂടെ തീയതി പറഞ്ഞതെന്നും യഥാർഥ തീയതി അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നുമാണ് യുവതി പിന്നീട് പറഞ്ഞത്. ആരോപണം വിശദമായി അന്വേഷിക്കണമെന്നും ഗൂഢാലോചന ഉണ്ടെങ്കില്‍ പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളിയും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
പീഡനം നടന്ന കാലയളവ് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. ചാനലില്‍ പറഞ്ഞ ഒരു തിയതിയുടെ പേരില്‍ തന്നെ ആക്ഷേപിക്കുന്നു എന്ന് പരാതിക്കാരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസ് അട്ടിമറിക്കാനുളള ശ്രമമെന്ന് സംശയമുണ്ടെന്നും യുവതി പറഞ്ഞു. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നിവിൻ പോളിക്ക് എതിരെയുളള കേസ്.കഴിഞ്ഞ വർഷം നവംബർ ഒന്ന് മുതല്‍ ഡിസംബർ 15 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്യുകയും യൂറോപ്പില്‍ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിന് ശേഷം ദുബായിയില്‍ കൊണ്ടുപോയി. ജ്യൂസില്‍ മയക്കുമരുന്ന് ചേർത്ത് നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

















