വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ട മദർ ഷിപ്പ് ഡെയ്ല തുറമുഖം വിട്ടു. മെഡിറ്ററേനിയൻ കമ്ബനിയായ എം.എസ്.സിയുടെ കപ്പലായ ഡെയ്ല ഞായറാഴ്ച വൈകീട്ട് 6:40-ഓടെയാണ് തുറമുഖം വിട്ടത്.വിഴിഞ്ഞത്ത് കണ്ടെയിനറുകള്‍ ഇറക്കിയ ശേഷം കൊളംബോയിലേക്കാണ് ഡെയ്ല യാത്രതിരിച്ചത്.എം.എസ്.എസിയുടെ തന്നെ ഫീഡർ കപ്പലായ അഡു-5 ഞായറാഴ്ച സന്ധ്യയോടെ വിഴിഞ്ഞം തുറമുഖത്തെ ബെർത്തിലടുപ്പിച്ചു. ഡെയ്ല തുറമുഖം വിടുന്നതുവരെ പുറംകടലില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു അഡു.

ബ്രസീലില്‍നിന്ന് വരുന്ന എം.എസ്.സിയുടെ അടുത്ത കപ്പലായ ഓറിയോണ്‍ ചൊവ്വാഴ്ച എത്തിച്ചേരുമെന്ന് തുറമുഖ അധികൃതർ അറിയിച്ചു.മൗറീഷ്യസില്‍നിന്ന് 14,000 കണ്ടെയ്നറുകളുമായി മുംബൈ തുറമുഖത്ത് എത്തിയ എം.എസ്.സി. ഡെയ്ല വെളളിയാഴ്ച വൈകീട്ടോടെയാണ് വിഴിഞ്ഞം തുറമുഖത്ത് അടുത്തത്. തുടർന്ന് 1,550 കണ്ടെയ്നറുകള്‍ തുറമുഖത്ത് ഇറക്കി. മോണ്ടെനിഗ്രിൻ സ്വദേശി നിക്കോളയാണ് ഡെയ്ലയുടെ ക്യാപ്റ്റൻ. ഇദ്ദേഹത്തിന്റെ സ്വദേശക്കാരായ ആറുപേരും മൂന്ന് ഫിലിപ്പൈൻസുകാരും ഒൻപത് ഇൻഡോനേഷ്യക്കാരും രണ്ട് ക്രൊയേഷ്യക്കാരും ഉള്‍പ്പെടെ 21 പേരാണ് കപ്പലിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡെയ്ലയില്‍നിന്ന് വിഴിഞ്ഞത്ത് ഇറക്കിയ 1,550 കണ്ടെയ്നറുകള്‍ ഫീഡർ വെസലായ അഡുവിലേക്ക് കയറ്റും. തുടർന്ന് ഇവ മറ്റ് ചെറുതുറമുഖങ്ങളിലേക്ക് ഇറക്കുന്നതിനായി അഡു ചൊവ്വാഴ്ച ഇവിടെനിന്ന് പുറപ്പെടും. കപ്പലുകളില്‍ എത്തിക്കുന്ന കണ്ടെയ്നറുകളെ തുറമുഖത്ത് സ്ഥാപിച്ചിരിക്കുന്ന ക്രെയിനുകളുപയോഗിച്ച്‌ ബെർത്തിലേക്കും തിരികെ കപ്പലിലേക്കും കയറ്റുന്ന ട്രയല്‍ റണ്ണാണ് ഇപ്പോള്‍ വിഴിഞ്ഞത്ത് നടക്കുന്നത്. സെമി ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന ക്രെയിനുകളുടെ സാങ്കേതിക മികവ് പരിശോധിക്കുന്നതിനൊപ്പം കുറവുകള്‍ ഉണ്ടെങ്കില്‍ അവ പരിശോധിച്ച്‌ പരിഹരിക്കുന്ന പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജൂലായ് 11-ന് ആയിരുന്നു വിഴിഞ്ഞത്ത് ആദ്യ മദർഷിപ്പ് എത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക