ജൂലായ് 30 മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിൻറെ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ അന്ന് മുതല്‍ ചൊവ്വാഴ്ച(05.08.2024) വരെ ലഭിച്ചത് 53 കോടി രൂപയാണെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. പോർട്ടല്‍ വഴിയും യു.പി.ഐ. വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങളാണ് സി.എം.ഡി.ആർ.എഫ്. വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ളത്. അതില്‍ 2018 ഓഗസ്റ്റ് മുതല്‍ ലഭിച്ച തുകയുംജൂലായ് 30 മുതല്‍ ലഭിച്ച തുകയും കൂടാതെ, ഓരോ ദിവസം ലഭിക്കുന്ന തുകയും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ചെക്ക്, ഡ്രാഫ്റ്റ്, നേരിട്ട് ലഭിക്കുന്ന തുകയുടെ വിവരങ്ങളും വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യും. ദുരന്തത്തിൻറെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരും അധ്യാപകരും സംഭാവന നല്‍കാൻ മുന്നോട്ടുവന്നിട്ടുണ്ട്. ഇതുസംബന്ധിച്ച സർക്കാർ അഭ്യർഥന പൊതുവേ സ്വീകരിക്കപ്പെട്ടു. സർക്കാർ ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങളിലും എയ്ഡഡ് സ്കൂള്‍ കോളേജുകളിലും ജോലി ചെയ്യുന്നവരും ഇതില്‍ പങ്കാളികളാവുകയാണ്.
സംഘടനാ ഫെഡറേഷനുകളുടെ നേതൃത്വവുമായി നേരിട്ട് ആശയവിനിമയം നടത്തിയതനുസരിച്ച് കുറഞ്ഞത് അഞ്ച് ദിവസത്തെ വേതനമെങ്കിലും സംഭാവനയായി നല്‍കുമെന്നാണ് പൊതുവില്‍ ധാരണ. അതില്‍ കൂടുതല്‍ നല്‍കാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ നല്‍കാം. തവണകളായി സംഭാവന നല്‍കാൻ ആഗ്രഹിക്കുന്നവർക്ക് അടുത്തമാസം ഒരു ദിവസത്തേയും തുടർന്നുള്ള രണ്ടു മാസങ്ങളില്‍ രണ്ടു ദിവസത്തെ വീതവും ശമ്ബളം നല്‍കി പങ്കാളികളാകാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.















