ഷൂട്ടിങ്ങിനിടെ പ്രാണി കടിയേറ്റ നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരം. പ്രഭാസ് നായകനായി എത്തുന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ വച്ചാണ് രാജേഷ് ശർമ്മക്ക് പ്രാണിയുടെ കടിയേറ്റത്.നിലവില്‍ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാലിന്‍റെ മുട്ടുവരെ അണുബാധയേറ്റിട്ടുണ്ട്. നടൻ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്‌ടർമാർ പറഞ്ഞു.
ഷൂട്ടിങ് അവസാനിച്ച ശേഷം ടെക്‌നീഷ്യന്മാരുമായി സംസാരിച്ച് കാടുപിടിച്ച സ്ഥലത്തു നില്‍ക്കുന്നതിനിടെയാണ് കടിയേറ്റത്. വേദനയുണ്ടായെങ്കിലും അദ്ദേഹം ഇത് കാര്യമാക്കിയില്ല. കടിയേറ്റ് ആറുമണിക്കൂറിന് ശേഷം ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയായിരുന്നു. വലതുകാലിലാണ് കടിയേറ്റത്. ആ കാലില്‍ കടുത്ത വേദനയുണ്ടായി. ആരോഗ്യനില വഷളായിക്കൊണ്ടിരുന്നിട്ടും അദ്ദേഹം വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് തിരിച്ചു. യാത്രയ്ക്കിടെ അദ്ദേഹത്തിന് കടുത്ത പനി ബാധിക്കുകയും ആരോഗ്യാവസ്ഥ കൂടുതല്‍ മോശമാവുകയുമായിരുന്നു.
പിറ്റേന്നാണ് അദ്ദേഹത്തെ ധാക്കുറിയയിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണുബാധ കാല്‍വിരലുകളില്‍ നിന്ന് കാല്‍മുട്ടുവരെ വ്യാപിച്ചിട്ടുണ്ട്. ബാധിച്ച ഭാഗത്ത് വലിയ കുമിളകളും രൂപപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില ഡോക്ടർമാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഏത് പ്രാണിയാണ് രാജേഷ് ശർമയെ കടിച്ചതെന്ന് ഇനിയും വ്യക്തമല്ല. ഏതെങ്കിലും പ്രാണിയോ അല്ലെങ്കില്‍ വിഷമുള്ള ചിലന്തിയോ ആണ് അദ്ദേഹത്തെ കടിച്ചതെന്നാണ് നിഗമനം. ഭീഷണിയായേക്കാമെന്നും ആശങ്കയുള്ളതിനാല്‍ ഡോക്ടർമാർ അദ്ദേഹത്തെ അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചുവരികയാണ്.












