ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യൻ ചരക്കുകപ്പലിന് തീപിടിച്ച് ഒരു ഇന്ത്യൻ നാവികൻ മരിച്ചു. കപ്പലിലുണ്ടായിരുന്ന മറ്റ് 17 ജീവനക്കാരെ ഒമാൻ കോസ്റ്റ് ഗാർഡും മറ്റ് രക്ഷാപ്രവർത്തകരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി.അപകടസമയത്ത് കപ്പലില്‍ ആകെ 18 പേരാണ് ഉണ്ടായിരുന്നത്. മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതർ പുറത്തുവിട്ടിട്ടില്ല.
അപകടം നടന്ന ഉടൻ തന്നെ വിവരം ലഭിച്ച ഒമാൻ സുരക്ഷാ സേനയും പരിസരത്തുണ്ടായിരുന്ന മറ്റ് കപ്പലുകളും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തീപിടുത്തത്തില്‍ കപ്പല്‍ പൂർണമായും കത്തിനശിച്ചതായാണ് റിപ്പോർട്ടുകള്‍. രക്ഷപ്പെടുത്തിയ 17 പേർക്കും ആവശ്യമായ പ്രാഥമിക ചികിത്സ നല്‍കുകയും അവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
യുഎസ്-ഇറാൻ സംഘർഷം നിലനില്‍ക്കുന്ന ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര വ്യാപാര പാതയില്‍ അതീവ പ്രാധാന്യമുള്ള ഇടമാണ്. മേഖലയിലെ സൈനിക നീക്കങ്ങള്‍ക്കിടയിലാണോ ഈ അപകടം സംഭവിച്ചത് എന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ലോകത്തിലെ എണ്ണക്കടത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഈ പാതയില്‍ കപ്പലുകള്‍ക്ക് നേരെ മുൻപും ആക്രമണങ്ങള്‍ ഉണ്ടായിട്ടുള്ളത് ആശങ്ക വർധിപ്പിക്കുന്നു.
സംഭവത്തെക്കുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച നാവികന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും പരിക്കേറ്റവർക്ക് ആവശ്യമായ നിയമസഹായവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കുന്നതിനും ദുബായിലെയും ഒമാനിലെയും ഇന്ത്യൻ എംബസികള്‍ സജീവമായി രംഗത്തുണ്ട്. മേഖലയിലൂടെ സഞ്ചരിക്കുന്ന മറ്റ് ഇന്ത്യൻ കപ്പലുകള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നല്‍കി.









