നിയമസഭാ തെരഞ്ഞെടുപ്പില്‍ ധർമടത്ത് 15,000ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി വി പി അബ്ദുള്‍ റഷീദ്.ശക്തിയേറിയ മത്സരവും ചെറിയ ലീഡുമാണ് ആദ്യം താൻ പ്രതീക്ഷിച്ചതെന്നും എന്നാല്‍ ഇടതുപക്ഷ കേന്ദ്രങ്ങളില്‍ നിന്നടക്കം വലിയ സ്വീകരണമാണ് ലഭിച്ചത് എന്നും അബ്ദുള്‍ റഷീദ് പറഞ്ഞു.
സ്വന്തം മണ്ഡലമായിട്ടും ജനങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രിക്ക് ഒന്നും പൂർത്തീകരിക്കാനായിട്ടില്ല എന്നും അബ്ദുള്‍ റഷീദ് കുറ്റപ്പെടുത്തി. സംവാദത്തിന് ക്ഷണിച്ചിട്ട് പോലും മുഖ്യമന്ത്രി വന്നില്ല. ട്രഷറിയും വിദ്യാഭ്യാസ വകുപ്പ് ഓഫീസുമെല്ലാം വാടകക്കെട്ടിടത്തിലാണ്.ഒടുവില്‍ അത് കണ്ണൂരിലേക്ക് മാറ്റുകയാണ്. ഏറ്റവും കൂടുതല്‍ സർക്കാർ ഓഫീസുകള്‍ വാടകക്കെട്ടിടത്തില്‍ പ്രവർത്തിക്കുന്നത് മുഖ്യമന്ത്രിയുടെ ഈ മണ്ഡലത്തിലാണ് എന്നും അബ്ദുള്‍ റഷീദ് പറഞ്ഞു.
തന്റെ ഒപ്പം ഒരു അഞ്ച് മിനുട്ട് സംവാദത്തിന് ഇരിക്കാനും അബ്ദുള്‍ റഷീദ് മുഖ്യമന്ത്രിയെ ക്ഷണിച്ചു. അങ്ങനെയെങ്കില്‍ 140 എംഎല്‍എമാരിലെ ഏറ്റവും മോശം എംഎല്‍എ ആയിരുന്നു അദ്ദേഹമെന്ന് ഞാൻ തെളിയിക്കാം. ജനങ്ങള്‍ തന്ന ആത്മവിശ്വാസമാണ് തനിക്ക് ഉള്ളതെന്നും അബ്ദുള്‍ റഷീദ് പറഞ്ഞു.





