അല്‍ മുക്താദിർ ജ്വല്ലറി നിക്ഷേപക തട്ടിപ്പ് കേസില്‍ ആദ്യ അറസ്റ്റ്. കേസിലെ രണ്ടാം പ്രതിയും ജ്വല്ലറിയുടെ ഗ്ലോബല്‍ മാനേജരുമായ ഗുല്‍സാർ അഹമ്മദിനെയാണ് ക്രൈെം ബ്രാഞ്ച് പിടികൂടിയത്.നൂറുകണക്കിന് ആളുകളില്‍ നിന്ന് സ്വർണ്ണം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്.
വൻ ലാഭം മോഹിപ്പിച്ച് നിക്ഷേപകരില്‍ നിന്ന് പണം തട്ടിയ കേസിലാണ് അല്‍ മുക്താദിർ ജ്വല്ലറി ഗ്ലോബല്‍ മാനേജർ ഗുല്‍സാർ അഹമ്മദിനെ ക്രൈം ബ്രാഞ്ച് പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയാണിയാള്‍. ചാരാച്ചിറയിലെ ഒരു ഫ്ലാറ്റില്‍ ഒളിവില്‍ കഴിയവെയാണ് അറസ്റ്റ്. ഇതുവരെ ലഭിച്ച പരാതികളില്‍ നിന്നു മാത്രം നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട് എന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.. അല്‍ മുക്താദിർ ജ്വല്ലറികളില്‍ നിക്ഷേപം നടത്തുന്നവർക്ക് വർഷത്തില്‍ 25% ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് തുടങ്ങിയത്. കൂടാതെ പണിക്കൂലിയും പണിക്കുറവും ഇല്ലാതെ സ്വർണ്ണം നല്‍കാമെന്നും വാഗ്ദാനം ചെയ്ത് ആളുകളെ വലയിലാക്കി.
ഇത്തരത്തില്‍ പല സ്കീമുകളും ജ്വല്ലറി പുറത്തിറക്കി. സ്കീമുകള്‍ ചർച്ചയായതോടെ ജ്വല്ലറിയുടെ ഇടപാടുകളില്‍ ദുരൂഹതയുമേറി. സ്ഥാപനത്തിന്റെ ദുരൂഹമായ സാമ്ബത്തിക ഇടപാടുകളെ കുറച്ച് പൊലീസിന് നേരത്തെ തന്നെ സംശയങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ആദായനികുതി വകുപ്പ് ജ്വല്ലറിയില്‍ റെയ്ഡ് നടത്തി കോടികളുടെ വെട്ടിപ്പ് കണ്ടെത്തി. തുടർന്ന് ജ്വല്ലറിയുടെ ശാഖകള്‍ ഓരോന്നായി അടച്ചുപൂട്ടി. വാഗ്ദാനം ചെയ്ത ലാഭമോ നിക്ഷേപിച്ച പണമോ തിരികെ കിട്ടാതെ വന്നതോടെ നിക്ഷേപകർ കൂട്ടമായി പോലീസില്‍ പരാതി നല്‍കി. തട്ടിപ്പ് പുറത്തുവന്നതോടെ ജ്വല്ലറി ഉടമ മുഹമ്മദ് മൻസൂർ ഒളിവില്‍ പോയി. ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന. കേസിലെ രണ്ടാം പ്രതിയെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് മാത്രം ഇതുവരെ 320 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡിവൈഎസ്പി രമേശ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.





